അന്തർദേശീയം

ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ് : ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചരക്ക് കപ്പൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന ചരക്ക് കപ്പലാണ് ഒമാൻ തീരത്ത് കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു സംഭവം.

ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തതാണ് ഈ കപ്പൽ. സോമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി. യാത്രയ്ക്കിടെ അജ്ഞാത സ്ഫോടകവസ്തു കപ്പലിൽ വന്ന് ഇടിക്കുകയായിരുന്നു. ഇത് ഡ്രോണോ മിസൈലോ ആയിരിക്കുമെന്നാണ് സംശയം. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് കപ്പൽ കടലിൽ മുങ്ങി. അപകടസമയത്ത് കപ്പലിലുണ്ടായിരുന്ന 14 അംഗ സംഘം ഉടൻ തന്നെ അപായ സൂചന നൽകി. ഇവർ ലൈഫ് ബോട്ടുകളിലേക്ക് മാറി. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഇവരെ സുരക്ഷിതമായി ദീബ തുറമുഖത്ത് എത്തിച്ചു. കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഗർ നാവികർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു.

സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ലക്ഷ്യം വയ്ക്കുന്നത് അപലപനീയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ-യുഎസ് സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിലെ സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button