ഗയാനയിൽ 116 യാത്രക്കാരുമായി പോയ ഫെറി കടലിൽ മുങ്ങി

ജോർജ്ജ് ടൗൺ : തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ 116 യാത്രക്കാരുമായി പോയ യാത്രാബോട്ട് (ഫെറി) കടലിൽ മുങ്ങി. ജോർജ്ജ് ടൗണിൽ നിന്ന് പോർട്ട് കൈതുമയിലേക്ക് സർവീസ് നടത്തുകയായിരുന്ന ‘എംവി ബാരിമ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അയൺ പന്റിന് സമീപമാണ് ബോട്ട് മറിഞ്ഞത്. അപകടത്തിൽപ്പെട്ട എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം രാത്രി 11.01നാണ് ബോട്ടിൽ നിന്ന് അപകടസന്ദേശം ലഭിക്കുന്നത്. ഇതിന് പിന്നാലെ സർക്കാർ-സ്വകാര്യ ബോട്ടുകൾ കേന്ദ്രീകരിച്ച് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഗയാന പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. കാണാതായ ബാക്കിയുള്ള യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെങ്കിലും നിലവിലെ അവസ്ഥ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
1939ൽ നിർമിച്ച, 40 മീറ്റർ നീളമുള്ള ബോട്ടിൽ 250 ലൈഫ് ജാക്കറ്റുകളും എട്ട് ലൈഫ് ക്രാഫ്റ്റുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. എന്നാൽ ബോട്ട് അപകടത്തിൽപ്പെടാനുണ്ടായ കാരണം വ്യക്തമല്ല.



