കേരളം

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

തൃശൂർ : ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം. ഡിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ ഐഡി കാർഡ് സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മരിച്ച മറ്റൊരാൾ കാറിന്റെ ഡ്രൈവറാണ്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഏഴ് പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ ദേശീയപാതയിൽ പണി പുരോഗമിക്കുന്നിടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. പാതയോരത്ത് നിർത്തിയിട്ട മറ്റ് ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button