അന്തർദേശീയം

സ്വിഫ്റ്റ് ദൂരദർശിനിയെ രക്ഷിക്കാൻ ചരിത്രദൗത്യവുമായി നാസ

വാഷിങ്ടൺ ഡിസി : ഭൂമിയിലേക്ക് പതിക്കാനുള്ള ഭീഷണി നേരിടുന്ന നാസയുടെ സുപ്രധാന ബഹിരാകാശ ദൂരദർശിനിയായ “സ്വിഫ്റ്റിനെ (Swift Observatory)” രക്ഷിക്കാനായി ചരിത്രത്തിൽ ആദ്യമായി ഒരു പ്രത്യേക ബഹിരാകാശ രക്ഷാദൗത്യം ആരംഭിച്ചു. നാസയുടെ ധനസഹായത്തോടെ വികസിപ്പിച്ച “ലിങ്ക് (LINK) “എന്ന റോബോട്ടിക് ബഹിരാകാശവാഹനം വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച സ്വിഫ്റ്റിനെ സുരക്ഷിതമായ ഉയർന്ന ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

2004-ൽ വിക്ഷേപിച്ച സ്വിഫ്റ്റ് ദൂരദർശിനി കഴിഞ്ഞ 22 വർഷമായി പ്രപഞ്ചത്തിലെ അതിശക്തമായ ഗാമാ-റേ ബർസ്റ്റുകൾ, ഭീമൻ നക്ഷത്രങ്ങളുടെ മരണം, ന്യൂട്രോൺ നക്ഷത്രങ്ങളുടെ കൂട്ടിയിടി തുടങ്ങിയ അത്യപൂർവ ബഹിരാകാശ പ്രതിഭാസങ്ങൾ നിരീക്ഷിച്ചുവരികയാണ്. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ഇത്തരം സ്ഫോടനങ്ങളെ അതിവേഗത്തിൽ കണ്ടെത്താൻ കഴിയുന്നതിനാലാണ് ഇതിന് സ്വിഫ്റ്റ് എന്ന പേര് നൽകിയത്. ശാസ്ത്രലോകത്തിന് ഇന്നും പകരംവെക്കാനാകാത്ത നിരീക്ഷണ സംവിധാനങ്ങളിലൊന്നായാണ് ഈ ദൂരദർശിനിയെ കണക്കാക്കുന്നത്.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വിഫ്റ്റിന്റെ ഭ്രമണപഥം ക്രമേണ താഴ്ന്നുവരികയാണ്. സൂര്യന്റെ പ്രവർത്തനം ശക്തമായതിനെ തുടർന്ന് ഭൂമിയുടെ അന്തരീക്ഷം സാധാരണയേക്കാൾ കൂടുതൽ പുറത്തേക്ക് വ്യാപിച്ചതാണ് ഇതിന് കാരണം. ഇതുമൂലം സ്വിഫ്റ്റിന് നേരെ അന്തരീക്ഷത്തിന്റെ പ്രതിരോധം വർധിക്കുകയും വേഗം കുറയുകയും ചെയ്തു. ഇതിന്റെ ഫലമായി ഭ്രമണപഥത്തിന്റെ ഉയരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വിക്ഷേപിക്കപ്പെട്ട സമയത്ത് ഭൂമിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ ഉയരത്തിലായിരുന്ന സ്വിഫ്റ്റ് ഇപ്പോൾ ഏകദേശം 360 കിലോമീറ്റർ താഴ്ന്നിരിക്കുന്നത്. ഈ ഇടിവിന്റെ വലിയൊരു ഭാഗവും കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഉണ്ടായത്. ഉയരം 300 കിലോമീറ്ററിൽ താഴെയായാൽ രക്ഷാപ്രവർത്തനം അസാധ്യമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ടുതന്നെ സമയത്തോട് മത്സരിച്ചാണ് ഈ ദൗത്യം ഒരുക്കിയത്.

അമേരിക്കയിലെ അരിസോണ ആസ്ഥാനമായുള്ള കാറ്റലിസ്റ്റ് സ്പേസ് ടെക്നോളജീസ് എന്ന സ്വകാര്യ കമ്പനിയാണ് ലിങ്കിനെ ബഹിരാകാശവാഹനം വികസിപ്പിച്ചത്. ഒരു ഫ്രിഡ്ജിന്റെ വലിപ്പമുള്ള ലിങ്കിനെ മൂന്ന് റോബോട്ടിക് കൈകളും അത്യാധുനിക ക്യാമറകളും സെൻസറുകളും ചെറിയ ത്രസ്റ്റർ എൻജിനുകളും ഉണ്ട്.

വെളളിയാഴ്ട വിക്ഷേപിച്ച ലിങ്കിനെ അടുത്ത ഏതാനും ആഴ്ചകൾക്കുളളിൽ സ്വിഫ്റ്റിന്റെ സമീപത്തെത്തി അതിന്റെ എല്ലാ ഭാഗങ്ങളും വിവിധ കോണുകളിൽ നിന്ന് ചിത്രീകരിച്ച് പിടിക്കാൻ ഏറ്റവും സുരക്ഷിതമായ ഭാഗം കണ്ടെത്തും. സ്വിഫ്റ്റിനെ മറ്റൊരു ബഹിരാകാശവാഹനം പിടിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടില്ലാത്തതിനാൽ ഈ ഘട്ടം അതീവ സൂക്ഷ്മമായിരിക്കും.

തുടർന്ന് ലിങ്കിന്റെ മൂന്ന് റോബോട്ടിക് കൈകൾ ഉപയോഗിച്ച് സ്വിഫ്റ്റിനെ പതുക്കെ പിടിച്ചശേഷം ചെറിയ എൻജിനുകളുടെ സഹായത്തോടെ അതിന്റെ ഭ്രമണപഥം ഉയർത്തിത്തുടങ്ങും. ഇത് അതിവേഗത്തിലുള്ള ഉയർത്തലല്ല; മറിച്ച് രണ്ടുമുതൽ മൂന്നുമാസം വരെ നീളുന്ന സാവധാനത്തിലുള്ള പ്രക്രിയയായിരിക്കും. ഒടുവിൽ സ്വിഫ്റ്റിനെ വീണ്ടും ഏകദേശം 600 കിലോമീറ്റർ ഉയരത്തിലുള്ള സ്ഥിരതയുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് പദ്ധതി.

ഈ ദൗത്യം വിജയിച്ചാൽ ബഹിരാകാശ സാങ്കേതികവിദ്യയിൽ പുതിയൊരു അധ്യായം തുറക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഭാവിയിൽ ഹബിൾ ബഹിരാകാശ ദൂരദർശിനി പോലുള്ള വിലമതിക്കാനാവാത്ത ശാസ്ത്രീയ ഉപകരണങ്ങളെയും സമാനരീതിയിൽ രക്ഷിക്കാൻ വഴി തുറക്കുന്നതിനുളള നിർണായക പരീക്ഷണമായാണ് ഈ ദൗത്യത്തെ ശാസ്ത്രജ്ഞർ കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button