അന്തർദേശീയം

വൈറൽ ‘ട്രംപി’നെ ഇനി മൃഗശാലയിൽ പ്രദർശിപ്പിക്കും : ബംഗ്ലദേശ് അധികൃതർ

ധാക്ക : ബംഗ്ലദേശിൽ, ‘ഡോണൾഡ് ട്രംപ്’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ പോത്തിനെ പെരുന്നാളിനു ബലി നൽകില്ലെന്ന് ബംഗ്ലദേശ് അധികൃതർ. തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി വച്ചതുകൊണ്ടാണ് ഈ വെള്ളപ്പോത്തിന് ട്രംപ് എന്നു വിളിപ്പേരു വീണത്. പോത്തിന്റെ മുൻ ഉടമസ്ഥൻ ഇതിനെ പെരുന്നാളിനു ബലി നൽകാൻ വിറ്റിരുന്നു. എന്നാൽ ഇതിനു സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ച ജനശ്രദ്ധ മൂലം ധാക്കയിലെ ബംഗ്ലദേശ് നാഷനൽ സൂ അധികൃതർ ഇ‌‌‌ടപെട്ടു വാങ്ങുകയായിരുന്നു. പോത്തിനെ മൃഗശാലയിൽ പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

പൊതുജനതാൽപര്യം കണക്കിലെടുത്താണ് പോത്തിനെ ബലി നൽകാത്തതെന്ന് മൃഗശാലാ അധികൃതർ പറഞ്ഞു. ജനങ്ങൾക്ക് വെള്ളപ്പോത്തിനെ സുരക്ഷിതമായി കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാകും ഈ പോത്തെന്നും അവർ പറഞ്ഞു.

700 കിലോ ഭാരമുള്ള പോത്ത് ആൽബിനിസം മൂലമാണ് വെളുത്തിരിക്കുന്നത്. ത്വക്കിനു നിറം നൽകുന്ന മെലാനിൻ എന്ന വസ്തുവിന്റെ അഭാവം മൂലമുണ്ടാകുന്ന അവസ്ഥയാണ് ആൽബിനിസം. തലയിലെ നീണ്ട രോമം ട്രംപിന്റെ ഹെയർ സ്റ്റൈൽ പോലെ ചീകി വച്ചതുകണ്ട് തന്റെ അനുജനാണ് അതിനെ ഡോണൾഡ് ട്രംപ് എന്നു വിളിച്ചതെന്ന് ഉടമ പറഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോത്തിന് ആരാധകരും കൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button