പുരാവസ്തു തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് : ഇറ്റാലിയൻ പൗരന് തടവുശിക്ഷ

റോം : റോമൻ കാലഘട്ടത്തിലെ പുരാതന സ്മാരകമെന്ന് വിശ്വസിപ്പിച്ച് താൻ സ്വന്തമായി നിർമിച്ച ആംഫിതീറ്റർ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിച്ച ഇറ്റാലിയൻ പൗരന് കോടതി തടവുശിക്ഷ വിധിച്ചു. വർഷങ്ങളോളം ടൂറിസ്റ്റുകളെയും ഔദ്യോഗിക സംവിധാനങ്ങളെയും ഒരുപോലെ കബളിപ്പിച്ച ഈ വിചിത്രമായ തട്ടിപ്പ് ലോകമെമ്പാടും വലിയ ചർച്ചയായിരിക്കുകയാണ്.
യൂറോപ്പിലെ പ്രമുഖ മാധ്യമമായ ‘മെട്രോ’യുടെ റിപ്പോർട്ട് അനുസരിച്ച്, ഫ്രാങ്കോ മലോസ്സോ വോൺ റോസൻഫ്രാൻസ്എന്ന ഇറ്റാലിയനാണ് ഈ തട്ടിപ്പിന് പിന്നിൽ. ഇറ്റലിയുടെ വടക്കൻ ഭാഗത്തുള്ള വിസെൻസക്ക് സമീപം ‘ബെറിക്കോ മാരിടൈം ആംഫിതീറ്റർ’ എന്ന പേരിൽ ഇയാൾ ഒരു വ്യാജ നിർമിതി ഉണ്ടാക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പഴയതും അതിശയകരവുമായ പുരാതന തിയറ്ററുകളിൽ ഒന്നാണിത് എന്നായിരുന്നു ഇയാളുടെ അവകാശവാദം. ഗൈഡഡ് ടൂറുകളുടെ പേരിൽ സന്ദർശകരിൽ നിന്ന് ഏകദേശം 35 പൗണ്ടോളം (4,400 രൂപയോളം) ആണ് ഇയാൾ ഈടാക്കിയിരുന്നത്.
ഈ നിർമിതി എ.ഡി 393ൽ നിർമിച്ചതാണെന്നായിരുന്നു ഫ്രാങ്കോ സന്ദർശകരെ വിശ്വസിപ്പിച്ചിരുന്നത്. ജൂലിയസ് സീസർ, ക്ലിയോപാട്ര തുടങ്ങിയ പ്രശസ്ത ചരിത്രപുരുഷന്മാർക്ക് ഈ സ്ഥലവുമായി ബന്ധമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചു. ഷേക്സ്പിയറുടെ ജൂലിയറ്റ് കഥാപാത്രവുമായി പോലും ഈ സ്ഥലത്തെ ബന്ധപ്പെടുത്തി വ്യാജ കഥകൾ മെനഞ്ഞുണ്ടാക്കി.
വർഷങ്ങളോളം ഈ വ്യാജ കേന്ദ്രം യാതൊരു സംശയവുമില്ലാതെ പ്രവർത്തിച്ചു. പ്രാദേശിക ടൂറിസം ബോക്സുകളുടെ ശ്രദ്ധ ആകർഷിക്കാൻ പോലും ഇതിന് സാധിച്ചു. ഔദ്യോഗിക ടൂറിസം പ്രൊമോഷൻ മെറ്റീരിയലുകളിലും യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ പുറത്തിറക്കിയ ട്രാവൽ ഗൈഡുകളിലും ഈ വ്യാജ നിർമിതി ഇടംപിടിച്ചത് തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിച്ചു. ഇത് ആളുകളുടെ ഇടയിൽ ഈ സ്ഥലത്തിന്റെ വിശ്വാസ്യത കൂടുതൽ ഉറപ്പിച്ചു.
എന്നിരുന്നാലും, 2016ൽ ചില സംശയങ്ങൾ ഉയർന്നുവന്നതിനെ തുടർന്ന് അധികൃതരും പുരാവസ്തു വിദഗ്ധരും ചേർന്ന് അന്വേഷണം ആരംഭിച്ചു. വിദഗ്ധരുടെ പരിശോധനയിൽ ഇത് റോമൻ കാലഘട്ടത്തിലെ ഏതെങ്കിലും നിർമിതിയാണെന്നതിന് തെളിവൊന്നും ലഭിച്ചില്ല. ആധുനിക വസ്തുക്കളായ ഫൈബർഗ്ലാസ്, പ്ലാസ്റ്റർ, സിമന്റ്, പേപ്പർ മാഷെഎന്നിവ ഉപയോഗിച്ചാണ് ഈ വ്യാജ അവശിഷ്ടങ്ങൾ നിർമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് പുരാതനമാണെന്ന് വരുത്തിതീർക്കാൻ കൃത്രിമമായി പഴക്കം തോന്നിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. നിർമാണത്തിന് മുൻപ് ഈ കുന്നിൻ പ്രദേശം വൃത്തിയാക്കിയതായി സാറ്റലൈറ്റ് ചിത്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
നീണ്ട നിയമനടപടികൾക്കൊടുവിൽ നിയമവിരുദ്ധ നിർമാണം, ആർട്ട് ഫോർജറി (കലാപരമായ വ്യാജരേഖ ചമയ്ക്കൽ), അനുമതിയില്ലാതെ നിർമിതികൾ ഉണ്ടാക്കൽ എന്നീ കുറ്റങ്ങൾ ഫ്രാങ്കോക്ക് മേൽ തെളിയിക്കപ്പെട്ടു. കോടതി ഇയാൾക്ക് രണ്ട് വർഷവും നാല് മാസവും തടവുശിക്ഷയും 3,000 യൂറോ പിഴയും വിധിച്ചു. ഈ തട്ടിപ്പുമൂലം ടൂറിസം മേഖലക്കും സർക്കാരിനും ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം തേടാനുള്ള ശ്രമത്തിലാണ് പ്രാദേശിക ഭരണകൂടം. സമീപകാലത്ത് യൂറോപ്പിൽ പുറത്തുവന്ന ഏറ്റവും അസാധാരണവും വിചിത്രവുമായ പുരാവസ്തു തട്ടിപ്പുകളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.



