ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി

ആതൻസ് : വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി. സുരക്ഷാ വേലി മുറിച്ചുകടന്ന് രക്ഷപ്പെട്ട 35 കുടിയേറ്റക്കാരിൽ 17 പേരെ വീണ്ടും പിടികൂടിയതായി അധികൃതർ അറിയിച്ചു. 18 പേർക്കായി തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കേന്ദ്രത്തിൽ ഏകദേശം 450 പേരാണ് താമസിക്കുന്നത്.
ബൾഗേറിയൻ അതിർത്തിയിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ സിന്റികിയിലെ അഭയാർഥികൾക്കുള്ള താൽക്കാലിക താമസ കേന്ദ്രത്തിലാണ് സംഭവം. കാവൽക്കാർക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിഞ്ഞതിനെത്തുടർന്നാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ തുടർന്നു. യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രധാന പ്രവേശന കവാടമാണ് ഗ്രീസ്. ഗ്രീസിലെ യാഥാസ്ഥിതിക സർക്കാർ കുടിയേറ്റ നയങ്ങൾ കർശനമാക്കിവരുകയാണ്.



