അന്തർദേശീയം

വെനസ്വേലയിലെ കുപ്രസിദ്ധമായ ഗുണ്ടാ-ഭീകര സംഘത്തിന്റെ തലവനെ യുഎസ് വധിച്ചു

വാഷിങ്ടൺ ഡിസി : വെനസ്വേലയിലെ കുപ്രസിദ്ധമായ ‘ട്രെൻ ഡി അരാഗ്വ’ (Tren de Aragua) എന്ന ഗുണ്ടാ-ഭീകര സംഘത്തിന്റെ തലവൻ ഹെക്ടർ റുസ്തൻഫോർഡ് ഗ്വെരേറോ ഫ്‌ലോറസിനെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘നിനോ ഗ്വെരേറോ’ (Niño Guerrero) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാൾ യുഎസ് നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. വെനസ്വേലൻ സുരക്ഷാ സേനയുമായി ഏകോപിപ്പിച്ചാണ് യുഎസ് സൈന്യം ഈ നീക്കം നടത്തിയത്. ട്രെൻ ഡി അരാഗ്വയുടെ താവളം ആക്രമിച്ചാണ് മാഫിയ തലവനെ വധിച്ചത്‌.

‘ട്രെൻ ഡി അരാഗ്വ ഭീകരർക്ക് ഇനി വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ല’ എന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇത്തരത്തിലുള്ള കുറ്റവാളികളെ എവിടെയാണെങ്കിലും കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെൻ ഡി അരാഗ്വയെ അമേരിക്ക ഒരു ഭീകര സംഘടനയായിട്ടാണ് കണക്കാക്കുന്നത്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊലപാതകം, പണം തട്ടൽ തുടങ്ങിയ നിരവധി അക്രമ സംഭവങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ട്. ഗ്വെരേറോയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 50 ലക്ഷം ഡോളർ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു.

വെനസ്വേലയിലെ ഒരു ജയിലിൽ പത്ത് വർഷം മുമ്പാണ് ട്രെൻ ഡി അരാഗ്വ എന്ന മാഫിയ സംഘം രൂപംകൊള്ളുന്നത്. ഈ സംഘം പിന്നീട് ലാറ്റിൻ അമേരിക്കയിലുടനീളവും അമേരിക്കയിലേക്കും തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കും മയക്കുമരുന്ന് വിൽപ്പനയ്ക്കും പിന്നിൽ ഈ സംഘമാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button