പ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ല; ചൈനാ സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

ബെയ്ജിംഗ് : മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു. അവിശ്വസനീയമായ സന്ദർശനമാണ് പൂർത്തിയാക്കിയതെന്നു പറഞ്ഞ ട്രംപ്, കരാറുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം തുടങ്ങിയവ കൂടുതലായും അമേരിക്കയിൽനിന്നും വാങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷി ചിൻപിംഗുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തായ്വാൻ വിഷയത്തിൽ ട്രംപ് ചൈനയ്ക്കു വഴങ്ങിയതായാണ് കരുതുന്നത്. തായ്വാന് ആയുധങ്ങൾ വിൽക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വില്പന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ഭരണകൂടം വിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്നു ഷി തന്നോട് പറഞ്ഞതായി ട്രംപ് അറിയിച്ചു. “അദ്ദേഹം പറയുന്നത് കേട്ടു. പക്ഷേ, ഒരു അഭിപ്രായവും പറഞ്ഞില്ല’’ ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമെന്നാണു ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ നിലനിർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുക, ആശങ്കകൾ ശരിയായി പരിഹരിക്കുക എന്നിവയിൽ പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും ഷി കൂട്ടിച്ചേർത്തു.
ഇറേനിയൻ സംഘർഷവും ഹോർമുസ് കടലിടുക്കും ചർച്ചയുടെ ഭാഗമായി. ഇറാന് സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോടു പറഞ്ഞു. എന്നാൽ ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിലും കരാർ പ്രഖ്യാപനമുണ്ടായില്ല.



