അന്തർദേശീയം

2020 അമേരിക്കൻ തിരഞ്ഞെടുപ്പ് : വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തിയെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി : 2020-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈന വിവരങ്ങൾ ചോർത്തിയെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവുംവലിയ ഡാറ്റാ ലംഘനത്തിലൂടെ ചൈന നിയമവിരുദ്ധമായി 22 കോടി അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ കൈക്കലാക്കിയതായി ട്രംപ് ആരോപിച്ചു. 2020-ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടത് ഇക്കാരണത്താലാണെന്നും വൈറ്റ് ഹൗസിൽ നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനത്തിലെ “ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ” വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ വിവരങ്ങൾ താൻ ഉടൻ പരസ്യപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. നിലവിലെ വോട്ടിങ് സംവിധാനം അഴിമതിക്കും ഹാക്കിങ്ങിനും സാധ്യതയുള്ളതാണെന്നും വോട്ടിങ് രീതികളിൽ മാറ്റംവരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വോട്ടർമാരുടെ പൗരത്വത്തിൻ്റെ തെളിവ് നിർബന്ധമാക്കുന്ന ‘സേവ് ആക്ട്’ നിയമമാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം, ട്രംപിന്റെ ആരോപണങ്ങളെ ചൈന നിഷേധിച്ചു. തങ്ങൾ മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും അമേരിക്കൻ തിരഞ്ഞെടുപ്പ് അവിടുത്തെ ജനങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി. 2020-ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ പരാതിയിൽ നൽകപ്പെട്ട 60-ഓളം കേസുകളിൽ അനുകൂലമായ ഒരു വിധി പോലും നേടാൻ ട്രംപിന് കഴിഞ്ഞിട്ടില്ല. കൂടാതെ, വോട്ടെണ്ണലുകളിലോ ഓഡിറ്റുകളിലോ ട്രംപിന്റെ നീതിന്യായ വകുപ്പ് നടത്തിയ പരിശോധനകളിൽ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന ക്രമക്കേടുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചൈനീസ് വക്താവ് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button