കേരളം

കുഴൽനാടന് തിരിച്ചടി: മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: സിഎംആർഎൽ  മാസപ്പടിക്കേസിൽ  മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന  ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി. ഹർജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തിൽ തെളിവ് ഹാജരാക്കാൻ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കുഴൽ‌നാടന് സാധിച്ചില്ല. മുഖ്യമന്ത്രിക്കും മകൾക്ക് എതിരായ മാത്യു കുഴൽനാടന്റെ ഹർജി പരിഗണിച്ച ഘട്ടങ്ങളിലെല്ലാം തെളിവുകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ വീണ്ടും വാദം കേൾക്കണമെന്നായിരുന്നു  കുഴൽനാടന്റെ പുതിയ ആവശ്യം. ഇത് തള്ളിയ കോടതി തെളിവുകൾ ഇല്ലാതെ എന്തിനാണ് ഹർജിയുമായി കോടതിയിൽ എത്തിയത് എന്ന് കുഴൽനാടനോട് ചോദിച്ചു. സിഎംആർഎല്ലിന്റെ ആവശ്യങ്ങളെല്ലാം സർക്കാർ തള്ളിയതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു മകൾ വീണാ വിജയനു കമ്പനിയിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നു കേസ് വിധി പറയാൻ മാറ്റ‍ുകയായിരുന്നു.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ്.ശശിധരൻ കർത്തായുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നു ഹർജിയിൽ ആരോപിക്കുന്നു. അതിനു ശേഷമാണു മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നുമാണു മാത്യുവിന്റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button