അന്തർദേശീയം

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഇന്ത്യന്‍ വംശജന്‍ പദവിയിലെത്തുന്നത് ചരിത്രത്തിലാദ്യം


ലണ്ടന്‍: റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. യുകെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികളായി രംഗത്ത് വരേണ്ടിയിരുന്ന പെന്നി മോര്‍ഡന്റും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പിന്മാറിയതിനേത്തുടര്‍ന്നാണ് 42കാരനായ റിഷിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. യുകെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനും റിഷി സുനക്കാണ്.

കഴിഞ്ഞ ഏഴ് മാസത്തിനിടെ യുകെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവണ് റിഷി സുനക്. ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയായ ലിസ് ട്രസ് 45 ദിവസത്തെ ഭരണത്തിനൊടുവില്‍ ഒക്ടോബര്‍ 20ന് പദവിയൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാന്‍ കരീബിയന്‍ ദ്വീപുകളിലെ അവധിക്കാലം വെട്ടിച്ചുരുക്കി ബോറിസ് ജോണ്‍സന്‍ ബ്രിട്ടനിലെത്തി. പക്ഷെ, പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടാതെ വന്നതോടെ പിന്മാറി. ‘പാര്‍ലമെന്റില്‍ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാന്‍ കഴിഞ്ഞേക്കില്ല’ എന്ന് വ്യക്തമാക്കിയാണ് ബോറിസിന്റെ പിന്മാറ്റം.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 357 എംപിമാരാണുള്ളത്. പാര്‍ട്ടിക്ക് അകത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ 100 എംപിമാരുടെ പിന്തുണ വേണം. റിഷി സുനക്കിന് 142 എംപിമാരുടെ പിന്തുണ ലഭിച്ചു. 100 പേരുടെ പിന്തുണ ലഭിക്കാത്തതിനേത്തുടര്‍ന്ന് പെന്നി മോര്‍ഡന്റ് പിന്മാറുകയാണെന്ന് വ്യക്തമാക്കി. ഇതോടെയാണ് റിഷി സുനക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥിതി വിശേഷമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button