യുഎസിൽ ഷോപ്പിങ് മാളിൽ വെടിവയ്പ്; ഒരു മരണം, 5 പേർക്ക് പരിക്ക്

ലൂസിയാന : ലൂസിയാനയിലെ മാളിനുള്ളിലെ ഫുഡ് കോർട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാറ്റൺ റൂഷിലെ മാൾ ഓഫ് ലൂസിയാനയിലാണ് വെടിവയ്പുണ്ടായത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. ഫുഡ് കോർട്ടിലെത്തിയ ജനങ്ങൾക്കാണ് വെടിയേറ്റതെന്നും സംഘാംഗങ്ങൾക്കല്ലെന്നും ലൂസിയാന അറ്റോർണി ജനറൽ ലിസ് മുറിൽ പറഞ്ഞു. വെടിവയ്പിനു പിന്നാലെ മാളിനുള്ളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് മേധാവി ടിജെ മോഴ്സ് പറഞ്ഞു. അസൻഷൻ എപ്പിസ്കോപ്പൽ സ്കൂളിലെ മൂന്ന് ഹൈസ്കൂൾ സീനിയർ വിദ്യാർഥികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി ലഫായെറ്റ് പാരിഷ് പ്രസിഡന്റ് മോണിക്ക് ബ്ലാങ്കോ ബൗലെറ്റ് പറഞ്ഞു. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഉച്ചയ്ക്ക് 1:30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. ഫുഡ് കോർട്ടിനുള്ളിൽ വച്ച് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ആഴ്ച ലൂസിയാനയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ഞായറാഴ്ച ഷ്രെവ്‌പോർട്ടിലെ രണ്ട് വീടുകളിലായി നടന്ന ആക്രമണത്തിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നിരുന്നു.



