ആക്രമണത്തെ തുടർന്ന് ലൈബീരിയൻ പതാകയുള്ള കപ്പലിനിന്ന് തീപിടിച്ചു; 23 പേരെ രക്ഷപ്പെടുത്തി എന്ന് ഒമാൻ

മസ്‌കത്ത് : ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക് സമീപം തീപിടിച്ച ലൈബീരിയൻ പതാകയുള്ള കപ്പലിലെ സംഘത്തെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്. ‘സ്റ്റോൾട്ട് മഗ്‌നീഷ്യം’ എന്ന എണ്ണ കപ്പലിനാണ് തീപിടിച്ചതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ പറഞ്ഞു. സൗത്ത് ഷർഖിയ ഗവർണറേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയും ഒമാനി ടെറിട്ടോറിയൽ ജലാതിർത്തിക്ക് പുറത്തുമായുമാണ് സംഭവം നടന്നതെന്നും അധികൃതർ വ്യക്തമാക്കി. കപ്പൽ ആക്രമിക്കപ്പെടുകയും തുടർന്ന് എഞ്ചിൻ റൂമിൽ തീപിടിക്കുകയായിരുന്നുവെന്നും കേന്ദ്രം അറിയിച്ചു.
കപ്പലിന് അടിയന്തര സഹായം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ ഉടൻ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. സമീപത്തുള്ള ഒരു കപ്പലിൽ കയറ്റിയാണ് 23 ജീവനക്കാരെയും സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത്. എല്ലാ ജീവനക്കാരും ആരോഗ്യവാന്മാരാണെന്ന് റിപ്പോർട്ട് ചെയ്തതായും മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.



