അന്തർദേശീയം

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് വ്യോമസേന


ഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.
ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ റാങ്കുകളിലുള്ളവര്‍ക്കെതിരെയാണു നടപടി സ്വീകരിച്ചതെന്നാണു വിവരം.

‘ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണു സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. അവരുടെ സേവനം അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് 23-നു പിരിച്ചുവിടല്‍ ഉത്തരവുകള്‍ നല്‍കി,’ വ്യോമസേന അറിയിച്ചു. മാര്‍ച്ചിലാണ് ഹരിയാനയിലെ സിര്‍സയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ 124 കിലോമീറ്റര്‍ സഞ്ചരിച്ച്‌ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നു പട്ടണത്തിനു സമീപം പതിച്ചത്.

പോര്‍മുനയില്ലാതിരുന്ന മിസൈല്‍ വീണ് കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ബാബര്‍ അക്ബര്‍ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാര്‍ച്ച്‌ ഒമ്ബതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈല്‍ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനില്‍ വീണത്. അറ്റകുറ്റപ്പണികള്‍ക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദിക്കുന്നതായും ആളപായമില്ലാത്തതില്‍ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button