ഇറാൻ വിഷയത്തിൽ അമേരിക്കയുടെ തന്ത്രങ്ങളെ വിമർശിച്ച് ജർമ്മൻ ചാൻസലർ

ബെർലിൻ : ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ജർമ്മനി ഒരു നാറ്റോ സഖ്യകക്ഷിയാണ്. എന്നാൽ തങ്ങളുടെ നിലപാടുകൾക്കൊപ്പം നിൽക്കാത്ത സഖ്യകക്ഷികളോട് അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിൽ നടന്ന പരോക്ഷമായ ചർച്ചകൾ ഒരു വഴിത്തിരിവില്ലാതെ അവസാനിച്ചതിനെത്തുടർന്ന് ഇറാൻ നേതൃത്വം അമേരിക്കയെ അപമാനിക്കുകയാണെന്ന് മെർസ് പറഞ്ഞു. ഇറാനിയൻ ഭരണകൂടവും റെവല്യൂഷണറി ഗാർഡും ചേർന്ന് ഒരു രാഷ്ട്രത്തെ മുഴുവൻ അപമാനിക്കുകയാണ്. ഈ പ്രതിസന്ധി എത്രയും വേഗം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാനിയൻ നേതാക്കൾ ചർച്ചകൾ ഒഴിവാക്കാൻ മിടുക്കുള്ളവരാണെന്നും മെർസ് നിരീക്ഷിച്ചു. വ്യക്തമായ ഒരു എക്സിറ്റ് പ്ലാൻ ഇല്ലാതെ യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത് അപകടകരമായ തെറ്റാണെന്ന് അദ്ദേഹം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം സംഘർഷങ്ങളിൽ പ്രവേശിക്കുന്നതിനേക്കാൾ പ്രധാനമാണ് സുരക്ഷിതമായി പുറത്തുകടക്കാനുള്ള വഴിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്ത അദ്ദേഹം ആഗോള രാഷ്ട്രീയത്തിലെ ഈ സ്തംഭനാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു പരിമിതമായ കരാർ ഇറാൻ നിർദ്ദേശിച്ചു. എന്നാൽ ആണവപദ്ധതി, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് അവർ ഒഴിഞ്ഞുമാറുകയാണ്. ഈ നിർദ്ദേശം അമേരിക്കയും മറ്റ് മധ്യസ്ഥരും സംശയത്തോടെയാണ് കാണുന്നത്.
അതേസമയം, ലെബനനിൽ വീണ്ടും സൈനിക നടപടി ആരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയുടെ കൈവശമുള്ള റോക്കറ്റുകളും ഡ്രോണുകളും ഇപ്പോഴും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.



