
തൃശൂർ : പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് ഇന്ന് ഉച്ചയ്ക്ക് തൃശൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. 2 ദിവസം മുൻപാണ് പിറന്നാൾ ആഘോഷിച്ചത്.
തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18 നായിരുന്നു ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളെജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.
1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ സജീവപ്രവർത്തകനും വൈജ്ഞാനിക എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരന് കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകളും നിര്‍വഹിച്ചിട്ടുണ്ട്. 1982ല്‍ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. എകെജിയെക്കുറിച്ചുള്ള സിനിമയില്‍ ഇഎംഎസിന്റെ വേഷം ചെയ്തു.



