ഹോര്‍മുസ് കപ്പല്‍ ഗതാഗത കരാർ : ഒമാനെ ബോംബിട്ടു തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി

ന്യൂയോര്‍ക്ക് : ഹോര്‍മുസ് കടലിടുക്കില്‍ ഇറാനെതിരേയുള്ള ഉപരോധത്തിനു തടസം നിന്നാല്‍ ഒമാനെ ബോംബിട്ടു തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി.
‘ഒമാൻ തടസ്സം നിൽക്കുകയാണെങ്കിൽ അവരെ ഞങ്ങൾ ബോംബിട്ട് തകർക്കും’, ട്രംപ് പറഞ്ഞു. നിലവിലെ ഉപരോധം ഇറാനെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും തനിക്ക് ഇക്കാര്യത്തിൽ ഒട്ടും തിടുക്കമില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധം ആറുമാസത്തോളമായി നീളുകയാണെങ്കിലും ഇതുവരെ ഒത്തുതീർപ്പിലെത്താൻ സാധിച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടത്തിവന്ന ചർച്ചകൾ നിലവിൽ തടസ്സപ്പെട്ട നിലയിലാണ്. ഹോർമുസ് കടലിടുക്കിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകൾ എണ്ണ ഉൾപ്പെടെയുള്ള അവശ്യ ചരക്കുകളുടെ നീക്കത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കരാറിന് ഒമാനുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഇറാന് അറിയിച്ചിരുന്നു.



