മാൾട്ടാ വാർത്തകൾ

ക്ലിഫിലെ വിള്ളൽ അപകടാവസ്ഥയിൽ; സെന്റ് പീറ്റേഴ്‌സ് പൂൾ വീണ്ടും അടച്ചു

സെന്റ് പീറ്റേഴ്‌സ് പൂളിലേക്കുള്ള പ്രവേശനം വീണ്ടും അടച്ചതായി പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ക്ലിഫിന്റെ (പാറക്കെട്ട്) ചില ഭാഗങ്ങൾ പൊതുജനങ്ങൾക്ക് അപകടകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ വകുപ്പ് താൽക്കാലിക വേലികൾ സ്ഥാപിച്ചു.

ഡെലിമാരയിലെ കലങ്ക തൽ-ഖാദി തീരത്തെ വിള്ളലുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ, തീരത്തിന്റെ ചില ഭാഗങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചതായി വകുപ്പ് വ്യക്തമാക്കി.

“ഈ പ്രദേശത്തെ പാറക്കെട്ടിന്റെ ഒരു ഭാഗം അടർന്നു വീണതിനെത്തുടർന്നാണ് പ്രവേശനം നിരോധിച്ചത്. ഡെലിമാരയുടെ ഈ ഭാഗത്തുള്ള പാറകൾ അസ്ഥിരവും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയുമാണ്,” വകുപ്പ് അറിയിച്ചു.

പ്രശസ്തമായ ഈ പൂളിന് മുകളിലുള്ള പാറക്കെട്ടിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതായി ബുധനാഴ്ച പുറത്തുവന്ന റിപ്പോർട്ടും ചിത്രങ്ങളും വ്യക്തമാക്കിയതിനെത്തുടർന്നാണ് പോലീസ് സെന്റ് പീറ്റേഴ്‌സ് പൂളിന്റെ ഭാഗികമായ പ്രവേശനം നിയന്ത്രിച്ചതെന്ന് മാൾട്ട ടുഡേ’ റിപ്പോർട്ട് ചെയ്തു.

ആദ്യം പ്രദേശം അടച്ചതിന് ശേഷം, താൻ ഈ പ്രദേശത്തിന്റെ ഉടമയാണെന്ന് അവകാശപ്പെടുന്ന ഒരാൾ, സ്ഥാപിച്ച വേലിക്കും ഗേറ്റിനുമെതിരെ വകുപ്പിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.

ഈ പ്രദേശത്തെ പൊതുസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു.

കടലിൽ നിന്ന് ഒരാൾ പകർത്തിയ ചിത്രങ്ങളിൽ, പാറക്കെട്ടിന്റെ മുകളിൽ നിന്ന് താഴെ വരെ നീളുന്ന വലിയ വിള്ളൽ കാണാൻ സാധിക്കും. വലിയൊരു പാറക്കഷ്ണം അടർന്നു വീണ് വിനോദസഞ്ചാരികളുടെ മേൽ പതിക്കുമോ എന്ന ഭീതിയാണ് ഇത് ഉയർത്തുന്നത്. വിനോദസഞ്ചാരികൾ ടവ്വലുകൾ വിരിച്ച് വിശ്രമിക്കുന്ന പാറക്കെട്ടിന് തൊട്ടുമുകളിലാണ് അപകടാവസ്ഥയിലുള്ള ഈ പാറ മുഖം സ്ഥിതി ചെയ്യുന്നത്.

പ്രദേശം അടച്ചുപൂട്ടുന്നതിന് മുൻപ് ഇവിടെ യാതൊരുവിധത്തിലുള്ള മുന്നറിയിപ്പ് ബോർഡുകളോ വേലികളോ ഉണ്ടായിരുന്നില്ല. അതിനാൽ വിള്ളലുള്ള ഭാഗത്തിന് തൊട്ടുതാഴെ ആളുകൾ തുടർച്ചയായി സമയം ചിലവഴിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ലോക്കൽ കൗൺസിൽ അറിയിച്ചു.

മാർഷക്ലോക്കിന്റെ പരിധിയിലുള്ള ഡെലിമാര ഉപദ്വീപിലെ പ്രകൃതിദത്തമായ നീന്തൽ സ്ഥലമാണ് സെന്റ് പീറ്റേഴ്‌സ് പൂൾ. വേനൽക്കാലത്ത് തെക്കൻ മാൾട്ടയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. കാൽനടയായോ വാഹനത്തിലോ മാർഷക്ലോക്കിൽ നിന്നുള്ള ബോട്ട് ട്രിപ്പുകൾ വഴിയോ നിരവധി പേർ ഇവിടെ എത്താറുണ്ട്.

സെന്റ് പീറ്റേഴ്‌സ് പൂളിന് ചുറ്റുമുള്ള പാറകൾ മൃദുവായ ചുണ്ണാമ്പുകല്ല് കൊണ്ടാണ് നിർമ്മിതമായത്. കാറ്റ്, മഴ, കടൽക്ഷോഭം എന്നിവ മൂലം ഈ പാറകൾ എളുപ്പത്തിൽ നശിച്ചുപോകുന്നു. പാറക്കെട്ടിന്റെ അടിവാരത്ത് വീണുകിടക്കുന്ന വലിയ പാറക്കഷണങ്ങൾ മുമ്പും ഇവിടെ പാറകൾ അടർന്നു വീണിട്ടുണ്ട് എന്നതിന്റെ തെളിവാണ്.

മാൾട്ടയിലെ പാറക്കെട്ടുകൾ അപകടകരമാണെന്ന് തെളിയുന്നത് ഇതാദ്യമല്ല. 2024-ൽ, മാർസാസ്കലയിലെ സെന്റ് തോമസ് ബേയ്ക്ക് സമീപമുള്ള മുൻസാർ പാറക്കെട്ടിൽ നിന്ന് പാറകൾ അടർന്നു വീണ് സിഗ്‌വി സ്വദേശിയായ 22 വയസ്സുള്ള മിറബെല്ല ഫാൽസൺ എന്ന യുവതി മരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button