ഇറാനെ ആക്രമിക്കാൻ വ്യോമത്താവളം വിട്ടു നൽകില്ലന്ന് സ്പെയിൻ; യുഎസ് വിമാനങ്ങൾ തിരിച്ചു പോയി

മാഡ്രിഡ് : ഇറാനെതിരേ ആക്രമണം നടത്താൻ തങ്ങളുടെ വ്യോമത്താവളം വിട്ടു നൽകില്ലെന്ന് സ്പെയിൻ. നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ യുഎസ് വിമാനങ്ങൾ തിരിച്ചു പോയി. സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്ന് 15 യുഎസ് വിമാനങ്ങളാണ് മടങ്ങിയത്. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് വിമാനങ്ങൾ പോയത്.
ഇറാനെതിരായ യുഎസ് – ഇസ്രയേൽ സംയുക്ത ആക്രമണത്തെ സ്പെയിൻ അപലപിച്ചു. ഇറാനെതിരായ യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ന്യായീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രതികരിച്ചു.
സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. സംയുക്ത ഉപയോഗ ക്രമീകരണത്തിന് കീഴിലാണ് സ്പെയിനിലെ യുഎസ് താവളങ്ങൾ പ്രവർത്തിക്കുന്നത്, പക്ഷേ അവ സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.



