ദേശീയം

ആന്ധ്രയിലെ സ്റ്റീല്‍ പ്ലാന്റില്‍ ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് 8 മരണം; നിരവധി പേര്‍ക്ക് പരിക്ക്

വിശാഖപട്ടണം : ആന്ധ്രപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആര്‍ഐഎന്‍എല്‍) വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ അപകടത്തില്‍ എട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീല്‍ കൊണ്ടുപോകുകയായിരുന്ന കൂറ്റന്‍ പാത്രം പെട്ടെന്ന് തകരാറിലാവുകയും, താഴെ നിന്നിരുന്ന തൊഴിലാളികളുടെ മേലേക്ക് മറിയുകയുമായിരുന്നു. പ്ലാന്റിലെ സ്റ്റീല്‍ മെല്‍റ്റിങ് ഷോപ്പ് വിഭാഗത്തിനു കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാര്‍ട്ട്മെന്റില്‍ വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ലോഹം വീണതിനെത്തുടര്‍ന്ന് പ്ലാന്റില്‍ വന്‍ തീപിടിത്തമുണ്ടായി. കടുത്ത ചൂടും പുകയും കാരണം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. മരിച്ചവരില്‍ മൂന്ന് കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

അപകടം നടന്നയുടന്‍ എമര്‍ജന്‍സി റസ്‌ക്യൂ ടീമും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാനും തൊഴിലാളികളെ രക്ഷപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരുക്കേറ്റവരെ ഉടന്‍ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സ്റ്റീല്‍ പ്ലാന്റ് അധികൃതരോട് അപകടത്തിന്റെ വിശദാംശങ്ങള്‍ തേടി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താന്‍ അധികൃതര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button