അന്തർദേശീയം

ബാരണ്‍ ട്രംപിനെതിരെ ഭീഷണി വീഡിയോ; അന്വേഷണം ആരംഭിച്ച് യുഎസ് സീക്രട്ട് സര്‍വീസ്

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍ ട്രംപിന്റെ ജീവന് ഭീഷണിയുണ്ടെന്ന തരത്തിലുള്ള വീഡിയോ ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതായി യുഎസ് സീക്രട്ട് സര്‍വീസ്. ഇറാനിലെ ഔദ്യോഗിക മാധ്യമം നേരത്തെ ഇത് സംബന്ധിച്ച വിഡിയോ സംപ്രേഷണം ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഭീഷണിയെന്ന രീതിയില്‍ കാണപ്പെടുന്ന ഏതൊരു ഉള്ളടക്കവും ഗൗരവമായി പരിശോധിക്കുമെന്ന് സീക്രട്ട് സര്‍വീസ് വക്താവ് നേറ്റ് ഹെറിംഗ് വ്യക്തമാക്കി. തങ്ങളുടെ സംരക്ഷണത്തിലുള്ള വ്യക്തികളെ ലക്ഷ്യമിട്ടുള്ള എല്ലാ ഭീഷണികളിലും അന്വേഷണം നടത്തും. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎന്‍എന്‍ മുമ്പ് തന്നെ ബാരണ്‍ ട്രംപിനെതിരായ ഭീഷണി സംബന്ധിച്ച് സീക്രട്ട് സര്‍വീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പ്രഥമ വനിത മെലാനിയ ട്രംപിന് നേരെയും ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇവരുടെ മകന്‍ ബാരണിനെ പരസ്യമായി ലക്ഷ്യമിടുന്നത് ഇതാദ്യമായാണ്. ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ‘Where to kill Barron Trump?’ എന്ന ഇംഗ്ലീഷ് തലക്കെട്ടോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍ ഉള്‍പ്പെടെ ബാരണ്‍ ട്രംപ് പൊതുവെ സന്ദര്‍ശിക്കുന്നതായി അറിയപ്പെടുന്ന സ്ഥലങ്ങള്‍ ഗ്രാഫിക്‌സ് രൂപത്തില്‍ അവതരിപ്പിക്കുന്നു. ട്രംപിന്റെ കുടുംബത്തെയും മുന്‍ പ്രസിഡന്റിനെയും ലക്ഷ്യമിട്ട് ഇറാനില്‍ നിന്നാണ് വീഡിയോ പ്രചരിപ്പിച്ചത്. ചില വീഡിയോകളില്‍ കുടുംബാംഗങ്ങളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആക്രമണ നിര്‍ദേശങ്ങളുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയുടെ അവസാന ഭാഗത്ത് 10 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കാന്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന തരത്തിലുള്ള പരാമര്‍ശവും ഉള്‍പ്പെടുന്നു.

ഈ വീഡിയോ ഇറാനിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ IRIB കഴിഞ്ഞ വാരാന്ത്യത്തില്‍ സംപ്രേഷണം ചെയ്തിരുന്നു. ഈ സ്ഥാപനത്തിന്റെ മേധാവിയെ ഇറാന്റെ സുപ്രീം ലീഡറാണ് നേരിട്ട് നിയമിക്കുന്നത്. ഇറാന്റെ സുപ്രീം നേതാവായ ആയത്തുള്ള അലി ഖമനയിയുടെ വധത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ മാധ്യമങ്ങളില്‍ നിന്ന് ഇത്തരം ഭീഷണിയുള്ള ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പ്രചരിക്കുകയാണ്. ഫെബ്രുവരി 28നായിരുന്നു ഖമനയി കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button