അന്തർദേശീയം

റഷ്യന്‍ എണ്ണ ഇറക്കുമതി : 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

വാഷിങ്ടൺ ഡിസി : റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന സുപ്രധാന ഉപരോധ ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ അംഗീകാരം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്നതാണ് ഈ ബില്‍.

റഷ്യന്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ക്ക് മേല്‍ 100% തീരുവ ചുമത്താന്‍ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗമായ സ്റ്റെനി ഹോയര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് ഇന്ത്യ, ചൈന, തുര്‍ക്കി, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ, യുഎഇ, സിംഗപ്പൂര്‍, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു മേല്‍ തീരുവ ചുമത്താമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്.

എന്നാല്‍, ബില്‍ നിയമമായി മാറിയാല്‍ ഉടന്‍ തന്നെ ഇന്ത്യക്ക് മേല്‍ സ്വാഭാവികമായി 100 ശതമാനം തീരുവ നിലവില്‍ വരില്ല. പകരം, ബില്ലില്‍ പറയുന്ന അധികാരം ഉപയോഗിച്ച് യുഎസ് പ്രസിഡന്റിന് ഇത്തരം തീരുവകള്‍ ഏര്‍പ്പെടുത്താനുള്ള സാഹചര്യമാണ് ബില്‍ സൃഷ്ടിക്കുന്നത്.

ഊര്‍ജ്ജ സുരക്ഷാ മുന്‍നിര്‍ത്തിയാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ മോസ്‌കോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് യുഎസ് ഈ നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം, പ്രസിഡന്റിന് അമിതാധികാരം നല്‍കുന്ന ബില്ലിനെതിരെ യുഎസിലെ വിവിധ രാഷ്ട്രീയ കോണുകളില്‍ നിന്ന് ഭിന്ന അഭിപ്രായങ്ങളും എതിര്‍പ്പുകളും ഉയരുന്നുണ്ട്. അന്തിമ വോട്ടെടുപ്പിനായി ബില്‍ വൈകാതെ പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button