ഇസ്രയേലുമായി കോൺക്രീറ്റിനെ തുളയ്ക്കുന്ന എംകെ–84 അടക്കം 280 കോടി ഡോളറിന്റെ ആയുധ ഇടപാടിനൊരുങ്ങി യുഎസ്

വാഷിങ്ടൺ ഡിസി : ഇസ്രയേലിന് വമ്പൻ ആയുധ ശേഖരം വിൽക്കാനൊരുങ്ങി യുഎസ് ഭരണകൂടം. എംകെ 84, ബിഎൽയു 117 ബോംബുകളടങ്ങുന്ന 280 കോടി ഡോളറിന്റെ ആയുധ ഇടപാടാണ് ഇസ്രയേലുമായി യുഎസ് നടത്തൊരുങ്ങുന്നത്. അടുത്ത കാലത്തായി നടക്കുന്ന ഏറ്റവും വലിയ ഇടപാടാണിത്. ഒരു എംകെ–84 ബോംബിന് 2000 പൗണ്ട് ഭാരം വരും. ഇത്തരത്തിലുള്ള 20,000 ബോംബുകളും 20,000 ബിഎൽയു 117 ബോംബുകളുമാണ് ഇസ്രയേലിന് വിൽക്കുന്നതെന്ന് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള ഏറ്റവും വിനാശകാരിയായ ആയുധങ്ങളിലൊന്നാണ് എംകെ–84 ബോംബ്. ഇത് പൊട്ടിത്തെറിക്കുന്നതോടെ എല്ലാ ദിശയിലേക്കും ആയിരക്കണക്കിന് അടി ദൂരത്തേക്കാണ് ലോഹച്ചീളുകൾ തെറിക്കുക. മറ്റ് ലോഹങ്ങളെയും കോൺക്രീറ്റിനെയും തുളയ്ക്കാൻ ഈ ലോഹച്ചീളുകൾക്ക് ശേഷിയുണ്ടാകും. ഭൂമിയിൽ വലിയ ഗർത്തങ്ങളുണ്ടാക്കുന്ന അത്രയും ശക്തിയുള്ളതാണ് എംകെ–84. നേരത്തെ ഗാസയിലും ലബനനിലും ഇസ്രയേൽ പതിവായി ഈ ബോംബുകൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയതിനെ തുടർന്ന് ബൈഡൻ ഭരണകൂടം എംകെ–84 ബോംബുകളുടെ വിതരണം രണ്ടു വർഷത്തോളം നിർത്തിവച്ചിരുന്നു. പിന്നീട് ട്രംപ് അധികാരത്തിലെത്തിയ ശേഷമാണ് ഈ ഉപരോധം എടുത്തുമാറ്റി വിതരണം പുനരാരംഭിക്കുന്നത്.



