ദേശീയം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി : അന്താരാഷ്ട്ര വിമാന സർവ്വീസുകളിലെ സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, നിർബന്ധിത ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വഴി ജർമ്മനിയിലേക്ക് യാത്ര ചെയ്ത സംഭവത്തിൽ എയർ ഇന്ത്യ സിഇഒയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. സംഭവത്തിൽ ഏഴ് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ എയർലൈനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 12-നാണ് മന്ത്രാലയം എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സെപ്റ്റംബർ 3, 4 തീയതികളിലെ രാത്രിയിലായിരുന്നു വിമാനത്താവള സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിച്ച സംഭവം അരങ്ങേറിയത്.

രാജ്യത്തെ തിരക്കേറിയ വലിയ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി അടുത്തിടെ ആരംഭിച്ച ‘ഹബ്ബ് ആൻഡ് സ്പോക്ക്’ സംവിധാനത്തിലാണ് എയർ ഇന്ത്യക്ക് വലിയ പിഴവ് സംഭവിച്ചത്. ഈ രീതി പ്രകാരം യാത്രക്കാർക്ക് തങ്ങളുടെ യാത്ര ആരംഭിക്കുന്ന ചെറിയ വിമാനത്താവളങ്ങളിൽ വെച്ചുതന്നെ ഇമിഗ്രേഷൻ, ബാഗേജ് പരിശോധനകൾ പൂർത്തിയാക്കാം. തുടർന്ന് ഡൽഹി, മുംബൈ തുടങ്ങിയ വലിയ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ വീണ്ടും ഈ പരിശോധനകൾക്ക് നിൽക്കാതെ നേരിട്ട് കണക്റ്റിംഗ് അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രവേശിക്കാൻ സാധിക്കും.

അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യയുടെ AI-1115 എന്ന ഹബ്ബ് ആൻഡ് സ്പോക്ക് വിമാനത്തിൽ പുലർച്ചെ 12.50-ഓടെയാണ് ഇന്ത്യൻ വംശജരായ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. സുർജിത് സിംഗ്, ബൽവീന്ദർ കൗർ, ഗുരുദേവ് സിംഗ് എന്നിവരായിരുന്നു യാത്രക്കാർ. എന്നാൽ, ഇവർ അമൃത്സറിൽ നിന്നോ ഡൽഹിയിൽ നിന്നോ ഇമിഗ്രേഷൻ ക്ലിയറൻസ് നേടിയിരുന്നില്ല.

എയർലൈൻ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ അനാസ്ഥയെ തുടർന്ന്, ആവശ്യമായ യാത്രാരേഖകളോ സുരക്ഷാ അനുമതിയോ ഇല്ലാതിരുന്ന ഇവരെ വഴിതെറ്റിച്ച് നേരിട്ട് അന്താരാഷ്ട്ര കണക്റ്റിംഗ് ബോർഡിംഗ് ഏരിയയിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 1.45-ന് ഡൽഹിയിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനത്തിൽ (LH-763) യാതൊരുവിധ പരിശോധനകളുമില്ലാതെ ഈ മൂന്ന് യാത്രക്കാരും ജർമ്മനിയിലേക്ക് യാത്ര തിരിച്ചു.

ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരെ കൃത്യമായി വേർതിരിക്കുന്നതിലും ബോർഡിംഗ് പാസുകൾ നൽകുന്നതിലും അടക്കം എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അഞ്ച് പ്രധാനപ്പെട്ട ചട്ടലംഘനങ്ങൾ ഉണ്ടായതായി വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വിമാനത്താവള സുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്ന വിധത്തിലാണ് വിമാനക്കമ്പനി പെരുമാറിയതെന്ന് നോട്ടീസിൽ അക്കമിട്ട് നിരത്തുന്നു.

നിശ്ചിത സമയപരിധിയായ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ, എയർ ഇന്ത്യക്ക് ഈ വിഷയത്തിൽ മറ്റ് ന്യായീകരണങ്ങളൊന്നും പറയാനില്ലെന്ന നിഗമനത്തിലെത്തുമെന്നും ലഭ്യമായ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വ്യോമയാന മന്ത്രാലയം നൽകിയ നോട്ടീസിനോട് എയർ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button