മെസ്സിയുടെ പിതാവ് അന്തരിച്ചുവെന്ന വ്യാജവാർത്ത തത്സമയ പരിപാടിയിലൂടെ പ്രചരിപ്പിച്ച ചാനൽ അവതാരക രാജിവെച്ചു

ബ്യൂണസ് ഐറിസ് : അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചുവെന്ന വ്യാജവാർത്ത തത്സമയ പരിപാടിയിലൂടെ പ്രചരിപ്പിച്ച പ്രമുഖ ചാനൽ അവതാരക ഫ്ളോറൻസിയ പെന രാജിവെച്ചു. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ പോരാട്ടത്തിൽ ഗോളടിച്ച ശേഷം മെസ്സി വികാരാധീനനായി വിതുമ്പിയിരുന്നു.
ഈ ദൃശ്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും വസ്തുതകൾ അന്വേഷിക്കാതെയും ‘ലുസു ടിവി’യിലെ അവതാരകയായ ഫ്ളോറൻസിയ മെസ്സിയുടെ അച്ഛൻ മരണപ്പെട്ടതിനാലാണ് താരം കരഞ്ഞതെന്ന് ലൈവ് ഷോയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. വ്യാജപ്രചാരണം നിമിഷങ്ങൾക്കകം സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.
വ്യാജവാർത്ത കണ്ട് ജനങ്ങൾ ആശങ്കയിലായതോടെ, മെസ്സിയുടെ അച്ഛൻ മരണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചികിത്സയിലാണെന്നും വ്യക്തമാക്കി ഒടുവിൽ മെസ്സിയുടെ കുടുംബത്തിന് തന്നെ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു. ചാനലിനും അവതാരകയ്ക്കും എതിരെ വലിയ രീതിയിലുള്ള ജനരോഷവും കടുത്ത വിമർശനവും ഉയരുകയും ചെയ്തു.
തുടർന്ന് ലുസു ടിവിയിലൂടെ തന്നെ പരസ്യമായി മാപ്പുപറഞ്ഞ ഫ്ളോറൻസിയ പെന തൊട്ടുപിന്നാലെ അവതാരക പദവി രാജിവെക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ലോകകപ്പ് കാണാനായി ഇവർ പ്ലാൻ ചെയ്തിരുന്ന അമേരിക്കൻ യാത്രയും റദ്ദാക്കിയിട്ടുണ്ട്.



