ആരുമില്ലാത്ത സമയത്ത് നായ ടോസ്റ്റര്‍ ഓണാക്കി; വീടിന് തീപിടിച്ച് മൂന്ന് വളർത്തുമൃഗങ്ങൾ വെന്തുമരിച്ചു

മേരിലാൻഡ് : മേരിലാൻഡിൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് ഒരു നായ അബദ്ധവശാൽ ടോസ്റ്റര്‍ ഓണാക്കിയതിനെ തുടര്‍ന്ന് വൻനാശനഷ്ടം. വീട് കത്തി നശിച്ച് 2 ലക്ഷം ഡോളറിന്റെ നഷ്ടമാണുണ്ടായത്. കൂടാതെ മൂന്ന് വളർത്തുമൃഗങ്ങൾ വെന്തുമരിക്കുകയും ചെയ്തു.
ജൂലൈ 10ന് ബെൽക്യാമ്പിലെ ഒരു വീട്ടിലാണ് സംഭവം. വീടിന്റെ സുരക്ഷാ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം തീപിടിത്തം ആകസ്മികമാണെന്ന് അഗ്നിശമന സേനാംഗങ്ങൾ പിന്നീട് കണ്ടെത്തി. വീട്ടിലെ വളര്‍ത്തുനായ ആയ ബോ അടുക്കള കൗണ്ടറിലേക്ക് ചാടി അബദ്ധത്തിൽ ടോസ്റ്റർ പ്രവർത്തിപ്പിച്ചു. ടോസ്റ്റർ ഓൺ ആയതോടെ അതിൽ നിന്നുണ്ടായ അമിതമായ ചൂട് കാരണം തൊട്ടടുത്തായി വെച്ചിരുന്ന എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഈ തീ ആളിപ്പടരുകയും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു.
ഏകദേശം 30 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി 20 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. അവരുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ഉണ്ടായിരുന്നിട്ടും പടര്‍ന്നുപിടിച്ച തീ വീടിനുള്ളിൽ ഇതിനകം തന്നെ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. തീ പടര്‍ന്നുപിടിക്കുന്നത് കണ്ട് അയൽവാസികൾ ബോയെയും ആഡി എന്നു പേരുള്ള മറ്റൊരു നായയെയും രക്ഷപ്പെടുത്തി. കുടുംബത്തിലെ മൂന്നാമത്തെ നായയായ ഡക്കോട്ടയെയും രണ്ട് പൂച്ചയെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഒരു വീട്ടുപകരണം എത്ര വേഗത്തിൽ അപകടകരമാകുമെന്നതിന്റെ വേദനാജനകമായ ഓർമപ്പെടുത്തലാണ് ഈ സംഭവം.



