ജർമനിയിൽ റെയിൽവേ സ്റ്റേഷന് സമീപം സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

ബെർലിൻ : ദക്ഷിണ ജർമനിയിലെ ഓഗ്സ്ബർഗ് റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെയാണ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ഇടനാഴിയിൽ അജ്ഞാത വസ്തു പൊട്ടിത്തെറിച്ചതെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.
പുലർച്ചെ 3.15ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളിലെ ജനൽച്ചില്ലുകൾ തകർന്നു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിസരത്ത് നിന്നും സമാനമായ ഒരു സ്ഫോടക വസ്തു കൂടി കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ബവേറിയൻ സ്റ്റേറ്റ് ക്രിമിനൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് സ്ഫോടകവസ്തു വിദഗ്ധർ പരിശോധനയും നടത്തി.
സ്ഫോടനത്തെ തുടർന്ന് ഓഗ്സ്ബർഗ് റെയിൽവേ സ്റ്റേഷനിലും പരിസരത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റോഡ് ഗതാഗതത്തെയും പൊതുഗതാഗത സംവിധാനങ്ങളെയും ഇത് ബാധിച്ചു. ജർമനിയിലെ ബവേറിയ സംസ്ഥാനത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓഗ്സ്ബർഗ്. നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രമാണ് ഓഗ്സ്ബർഗ് റെയിൽവേ സ്റ്റേഷൻ.



