ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലെ ഗേറ്റിൽ നിർത്തിയിട്ടിരുന്ന ലുഫ്താൻസ വിമാനത്തിന്റെ നോസ് ഗിയർ തകർന്നു; നിരവധി പേർക്ക് പരിക്ക്

ഫ്രാങ്ക്ഫുർട്ട് : വിമാനത്താവളത്തിലെ ഗേറ്റിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന്റെ മുൻ ചക്രങ്ങൾ (ലാൻഡിങ് ഗിയർ) തകർന്ന് വിമാനം മൂക്കുകുത്തി വീണ് അപകടം. വ്യാഴാഴ്ച ജർമനിയിലെ ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലാണ് ലുഫ്താൻസ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടത്. നിരവധി ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
ഗേറ്റിൽ വിമാനം നിർത്തിയിട്ടിരുന്ന സമയത്ത് അതിന്റെ മുൻഭാഗം പെട്ടെന്ന് തറയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ മുൻഭാഗം കുത്തനെ താഴുന്നതും വിമാനം തറയിൽ തട്ടുമ്പോൾ പാനൽ ഇളകി മാറുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. അപകടസമയത്ത് യാത്രക്കാർ വിമാനത്തിൽ കയറിയിരുന്നില്ലെന്ന് ലഫ്താൻസ വക്താവ് അറിയിച്ചു. എന്നാൽ, വിമാനജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും വിമാനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ നിരവധി ജീവനക്കാർ ഇപ്പോൾ ചികിത്സയിലാണെന്നും കമ്പനി വ്യക്തമാക്കി.
ഫ്രാങ്ക്ഫർട്ടിൽനിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള LH450 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ലഫ്താൻസ പറഞ്ഞു. വിമാന നിർമ്മാതാക്കളായ ബോയിങ്ങിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവരും അന്വേഷണത്തിൽ സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് ഈ അപകടം സംഭവിക്കാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.



