കുതിച്ചു കയറി ജപ്പാനിലെ അരി വില; ഭക്ഷ്യവിലക്കയറ്റം അഞ്ച് ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന നിലയിൽ

ടോക്കിയോ : മേയിൽ മാത്രം ജപ്പാനിലെ അരിയുടെ വില രണ്ട് തവണയാണ് വർധിച്ചത്. ജപ്പാനിലെ സ്റ്റാറ്റിസ്റ്റിക് ബ്യൂറോയുടെ കണക്ക് പ്രകാരം ഏകദേശം 101.7 ശതമാനത്തോളം വരും ഈ വർഷത്തെ മാത്രം വർധനവ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്. ഏപ്രിലിൽ 98 ശതമാനവും അതിന് മുമ്പ് 92 ശതമാനവുമായിരുന്നു അരിയുടെ വിലയിൽ വർധനവുണ്ടായത്. അരിയുടെ വിലയിലുണ്ടായ ഈ വർധനവ് രാജ്യത്താകമാനം ഭക്ഷ്യവിലക്കയറ്റത്തിനും കാരണമായി.
രാജ്യത്തിന്റെ പ്രധാന പണപ്പെരുപ്പം മേയിൽ 3.7 ശതമാനമായി ഉയർന്നിരുന്നു. 2023 ജനുവരി മുതലുള്ള കണക്കുകൾ നോക്കിയാൽ ഏറ്റവും കൂടിയ നിലയാണിത്. അരി മാത്രമല്ല മറ്റ് ഭക്ഷ്യ വസ്തുക്കളുടേയും വിലയിൽ വർധനവുണ്ട്. വില വർധനവ് മുന്നിൽ കണ്ട് അടിയന്തര സംഭരണം അടക്കമുള്ളവ ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ട്.
പണപ്പെരുപ്പം കാർഷിക മേഖലയിലെ ഘടനാപരമായ പിഴവുകളെ തുറന്നുകാട്ടുന്നതാണ് എന്നാണ് പൊതുവിലുള്ള ആരോപണം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഈ പ്രശ്നം വോട്ടർമാർക്കിടയിലും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കുതിച്ചുയരുന്ന വില ജപ്പാനിലെ സാധാരണ കുടുംബങ്ങൾക്കിടയിൽ വലിയ ബാധ്യതയാണുണ്ടാക്കുന്നത്.
ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം അഞ്ച് കിലോയുടെ ഒരു ബാഗ് അരിക്ക് ശരാശരി 4268 യെൻ ആണ് മേയിലെ വില. ഒരു വർഷം മുമ്പ് 2228 യെൻ ആയിരുന്നിടത്തു നിന്നാണ് ഈ കുതിപ്പ്. ഒരു മാസം 20 കിലോഗ്രാം അരി കഴിക്കുന്ന കുടുംബത്തിന് ഒരു വർഷം അരിക്ക് മാത്രമായി 98,000 യെൻ ചെലവഴിക്കേണ്ടി വരും. 2022 ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ 30 ശതമാനം വരുന്ന ജപ്പാൻ കുടുംബങ്ങളുടെ വാർഷിക വരുമാനം 3 മില്യൺ യെൻ ആണെന്നിരിക്കെയാണിത്.
അടിയന്തര സംഭരണശാലയിൽ നിന്നുള്ള സ്റ്റോക്ക് അടക്കം പുറത്തെടുത്ത് വിലവർധനവിനെ നേരിടാൻ സർക്കാർ ഇക്കഴിഞ്ഞ മാസങ്ങളിൽ ശ്രമിച്ചിരുന്നു. ഈ മാസം 2,00,000 മെട്രിക് ടൺ അരി സംഭരണശാലയിൽ നിന്ന് എത്തിക്കുമെന്ന് പറഞ്ഞിരുന്നു.
പണപ്പെരുപ്പം: ബാങ്ക് ഓഫ് ജപ്പാൻ നിരക്ക് വർധിപ്പിക്കുമോ?
കേന്ദ്ര ബാങ്കിന്റെ പ്രധാന നയ നിരക്ക് 0.5 ശതമാനമായി തന്നെ ഈ കഴിഞ്ഞ ആഴ്ചയിലും നിലനിർത്തിയിരുന്നു. ആഗോള വ്യാപാര അനിശ്ചിതത്വത്തിന്റെയും കയറ്റുമതി, ഉൽപ്പാദനം എന്നിവയുടെ മന്ദഗതിയുടെയും സാഹചര്യത്തിൽ ഐക്യകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് ബാങ്ക് ഓഫ് ജപ്പാൻ വ്യക്തമാക്കുന്നത്. ഏപ്രിൽ 30ന് നടന്ന നയരൂപീകരണ യോഗത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.
പലിശ നിരക്ക് വീണ്ടും വർധിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ബാങ്ക് ഒരു നീണ്ട ഇടവേളയെടുത്തേക്കാം. എങ്കിലും പണപ്പെരുപ്പം നീണ്ടുപോകാൻ സാധ്യതയുള്ള വിലക്കയറ്റം നിലനിൽക്കുന്നതിനാൽ നയ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, നിരക്ക് വർധിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന നിരവധി വാദങ്ങൾ ബാങ്ക് ഓഫ് ജപ്പാൻ മുന്നോട്ട് വെക്കുന്നുണ്ട്. പണപ്പെരുപ്പം കുറക്കുന്നതിനും സാമ്പത്തികസ്ഥിതി വീണ്ടെടുക്കുന്നതിനും വേതന വർധനവിനും നിരക്ക് വർധനവ് ആവശ്യമാണെന്നാണ് വാദം. പണപ്പെരുപ്പം രൂക്ഷമാവുകയാണെങ്കിൽ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയാണ് കേന്ദ്ര ബാങ്ക് മുന്നോട്ട് വെക്കുന്നത്.