പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഒരു തവണ കൂടി ഇറാന്-യുഎസ് ചര്‍ച്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഒരു തവണ കൂടി ഇറാന് അധികൃതരുമായി അമേരിക്ക ചര്‍ച്ച നടത്തിയേക്കും. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യത യുഎസ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായും പ്രാദേശിക മധ്യസ്ഥരുമായും വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതിയെ ആശ്രയിച്ചാകും, ചര്‍ച്ചയ്ക്കുള്ള തീയതികളും സ്ഥലങ്ങളും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വീണ്ടുമൊരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സാധ്യത തേടി തുര്‍ക്കി ഇരുകൂട്ടരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജനീവ, ഇസ്താംബുള്‍, വിയന്ന, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ ചർച്ചയ്ക്കുള്ള വേദിയായി പരിഗണിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നതും പരിഗണിക്കുന്നുണ്ട്. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, നയതന്ത്രപരമായ ഇടപെടലിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു.
അതിനിടെ, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സൈനിക ഉപരോധം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പിടുന്നതിന് ഇറാനെ സമ്മർദ്ദത്തിലാക്കാനുമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി.



