മസ്കത്ത്- ബഗ്ദാദ്- കോപ്പൻഹേഗൻ സർവീസ് ആരംഭിച്ച് ഒമാൻ എയർ

മസ്കത്ത് : മസ്കത്തിൽ നിന്ന് ബഗ്ദാദ് വഴി ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലേക്ക് സർവീസ് ആരംഭിച്ച് ഒമാൻ എയർ. മിഡിൽ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവീസ് നടത്തുന്നതെന്ന് ഒമാൻ എയർ അറിയിച്ചു. ഇത് ആദ്യമായാണ് ഒമാൻ വിമാനക്കമ്പനി കോപ്പൻഹേഗനിലേക്ക് സർവീസ് നടത്തുന്നത്. ഡിസംബർ 20 ശനിയാഴ്ചയാണ് ആദ്യ വിമാനം പുറപ്പെട്ടത്. ഒമാൻ എയർ ഇറാഖിലേക്കു കൂടി നേരിട്ട് നടത്തുന്ന ആദ്യ സർവീസാണിത്.
ഇരു രാജ്യങ്ങളുമായുള്ള ഒമാൻ്റെ സാമ്പത്തിക നയതന്ത്രബന്ധങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ സർവീസ്. സർവീസിനായി അത്യാധുനിക സൗകര്യങ്ങളുള്ള ബി737 മാക്സ് വിമാനമാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഇറാഖിലെ ഒമാൻ എംബസി ചാർജ് ദാഫെയർ ശൈഖ് മഹ്മൂദ് ബിൻ മുഹന്ന അൽ ഖറൂസി, ഇറാഖ് ഗതാഗത മന്ത്രി റസാഖ് മുഹൈബിസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ബിസിനസ് ആവശ്യങ്ങൾക്കും ഈ പുതിയ സർവീസ് വലിയ സഹായകമാകുമെന്ന് ഒമാൻ എയർ ഡെപ്യൂട്ടി സിഇഒ എഞ്ചിനീയർ ഹമൂദ് അൽ അലവി പറഞ്ഞു.



