വൻ സൈനിക നവീകരണത്തിനൊരുങ്ങി ഇസ്രയേൽ

ടെൽ അവീവ് : സൈനികശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് കമ്പനികളിൽനിന്ന് രണ്ട് പുതിയ യുദ്ധവിമാന സ്ക്വാഡ്രണുകൾ വാങ്ങാൻ ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. നൂറുകണക്കിന് കോടി ഡോളർ ചെലവ് വരുന്ന കരാർ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ വലിയൊരു കുതിച്ചുചാട്ടമായാണ് കണക്കാക്കപ്പെടുന്നത്. ‘ഷീൽഡ് ഓഫ് ഇസ്രായേൽ’ എന്ന നവീകരണ പദ്ധതിയുടെ ഭാഗമായി എഫ്-35 (F-35), എഫ്-15 ഐ.എ. (F-15IA) എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളാണ് ഇസ്രയേൽ സ്വന്തമാക്കുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 350 ബില്യൺ ഷെക്കൽ (11 ലക്ഷം കോടിയിലധികം രൂപ) പ്രതിരോധ നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഈ നീക്കം. ഒക്ടോബർ ഏഴിന് ശേഷം മാറിയ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സൈനിക ബജറ്റിലും യുദ്ധവിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധന വരുത്താൻ ഇസ്രയേൽ തീരുമാനിച്ചത്. ഇതനുസരിച്ച് എഫ്-35 വിമാനങ്ങളുടെ എണ്ണം 50-ൽനിന്ന് 100 ആയും, എഫ്-15 ഐ.എ. വിമാനങ്ങൾ 25-ൽനിന്ന് 50 ആയും ഉയർത്തും.
പുതിയ വിമാനങ്ങൾ എത്തുന്നതോടെ ഇസ്രായേൽ വ്യോമസേനയിൽ സാങ്കേതികമായ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്വയം നിയന്ത്രിത വിമാന സംവിധാനങ്ങൾ, അടുത്ത തലമുറ പ്രതിരോധ കവചങ്ങൾ എന്നിവയ്ക്ക് പുറമെ ബഹിരാകാശ യുദ്ധതന്ത്രങ്ങൾ കൂടി ഉൾപ്പെടുന്ന രീതിയിലായിരിക്കും സേനയുടെ വിപുലീകരണം. ഇറാനുമായുള്ള സമീപകാല സംഘർഷങ്ങൾ വ്യോമശക്തിയുടെ പ്രാധാന്യവും യു.എസുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ അനിവാര്യതയും വ്യക്തമാക്കിയതായി ഇസ്രയേൽ പ്രതിരോധ വക്താക്കൾ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ആയുധ നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യംകൂടി ഈ പദ്ധതിയോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അത്യാധുനികമായ സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളുമുള്ള ഈ വിമാനങ്ങൾ 2030-ഓടെ ഇസ്രയേൽ സേനയുടെ ഭാഗമാകും.



