യുഎസ് ഉപരോധം : ഗൾഫ് മേഖലയിലെ ചരക്ക് നീക്കം തടയുമെന്ന് ഇറാൻ

ടെഹ്റാൻ : ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് ഏർപ്പെടുത്തിയ കപ്പൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഗൾഫ് മേഖലയിലെ മുഴുവൻ വ്യാപാരവും തടസപ്പെടുത്തുമെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാന്‍റെ സാമ്പത്തിക മേഖലയെ പൂർണമായും തളർത്തുന്ന രീതിയിലുള്ള നീക്കങ്ങളുമായി യുഎസ് മുന്നോട്ട് പോവുകയാണ്.
ഇറാൻറെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പൽ ഗതാഗതവും യുഎസ് സൈന്യം പൂർണമായും തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പത്തോളം കപ്പലുകളെ യുഎസ് സൈന്യം തിരിച്ചയച്ചു.
ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും എതിരേ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് മുന്നറിയിപ്പ് നൽകി. ഇതിനെ ബോംബാക്രമണത്തിന് തുല്യമായ ‘സാമ്പത്തിക പ്രഹരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
മധ്യസ്ഥ ചർച്ചകൾ :-
യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നീട്ടുന്നതിനായി പാക്കിസ്ഥാൻ പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി ചർച്ചകൾ നടത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തി.
എന്നാൽ വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ യുഎസ് ഔദ്യോഗികമായി സമ്മതം മൂളിയിട്ടില്ല. വെടിനിർത്തൽ നീട്ടുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായ് പറഞ്ഞു. നീണ്ടുനിൽക്കുന്ന യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



