യുപിയിൽ നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ടോള്‍ പ്ലാസയില്‍ ഇടിച്ചു കയറി പൊട്ടിത്തെറിച്ചു; നാലുമരണം

ലഖ്നൗ : നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി, ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തില്‍ നാലുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസാംബി ജില്ലയിലെ സിഹോരി ടോള്‍ പ്ലാസയിലാണ് അപകടം. ടാങ്കര്‍ ഡ്രൈവറും രണ്ട് ടോള്‍ പ്ലാസ ജീവനക്കാരുമടക്കം നാല് പേര് അപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ രണ്ട് കാറുകളും 16 മോട്ടോര്‍ സൈക്കിളുകളും രണ്ട് കാറുകളും പൂര്‍ണ്ണമായി നശിച്ചതായാണ് വിവരം. കഴിഞ്ഞയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
നിയന്ത്രണം നഷ്ടമായ എല്‍പിജി ടാങ്കര്‍ ഡിവൈഡറില്‍ ഇടിക്കുന്നത് വിഡിയോയില്‍ കാണാം. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം ലോറി തീഗോളമായി മാറുന്നത് കാണാം. ഈ സമയം നിരവധി വാഹനങ്ങള്‍ ടോള്‍ പ്ലാസയിലൂടെ അങ്ങോട്ടും കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഡ്രൈവര്‍ ധര്‍മേന്ദ്ര ദുബെസ ടോള്‍ പ്ലാസ ജീവനക്കാരനായ അലോക് എന്നിവര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു . ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന് പിന്നാലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ സൗജന്യമായി കടത്തിവിടുകയായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക സഘം രൂപീകരിച്ചിട്ടുണ്ട്.



