രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഐഎം

ജയ്പൂർ : രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ച് സിപിഐഎമ്മും ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് രണ്ട് പ്രധാന നഗരസഭകളിൽ ചരിത്രവിജയം സ്വന്തമാക്കി. ബിക്കാനീർ ജില്ലയിലെ നോഖാ നഗർ പാലികയിൽ വൻ ഭൂരിപക്ഷത്തോടെ സിപിഐഎം ഭരണം പിടിച്ചെടുത്തപ്പോൾ, ബരാൻ ജില്ലയിലെ ബരാൻ മുനിസിപ്പൽ കൗൺസിലിൽ ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു.
നോഖയിൽ ചരിത്രം കുറിച്ച് സിപിഐഎം
ബിക്കാനീറിലെ നോഖാ മുൻസിപ്പാലിറ്റിയിൽ ചരിത്രത്തിലാദ്യമായാണ് സിപിഐഎം നഗരസഭാ ഭരണം പിടിച്ചെടുക്കുന്നത്. ആകെ 45 വാർഡുകളുള്ള നോഖയിൽ 29 സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് സിപിഐഎം ചെങ്കൊടി പാറിച്ചത്. ഇവിടെ ബിജെപി കേവലം 13 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ മൂന്ന് സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. നോഖയിൽ കോൺഗ്രസ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. സിപിഐഎമ്മും പ്രാദേശിക സംഘടനയായ ‘വികാസ് മഞ്ചും’ ചേർന്നാണ് സംയുക്തമായി മത്സരരംഗത്തിറങ്ങിയത്. ഈ ജനകീയ സഖ്യത്തിലെ സ്ഥാനാർത്ഥികളെല്ലാം സിപിഐഎമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ജനവിധി തേടിയത്. കർഷക-തൊഴിലാളി സമരങ്ങളിലൂടെ രാജസ്ഥാന്റെ ഗ്രാമീണ മേഖലകളിൽ സ്വാധീനമുള്ള സിപിഐഎമ്മിന് നഗരസഭാ ഭരണത്തിലേക്ക് കടന്നുവരാൻ കഴിഞ്ഞത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.



