അതിദാരിദ്ര്യ മുക്ത കേരളം; ഇത് പുതിയ കേരളത്തിന്റെ ഉദയം : മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിന് മുന്നില്‍ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിനില്‍ക്കുന്നു. നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാഷാത്കാരത്തിന്റെ ചവിട്ടുപടിയാണെന്നും അതിദാരിദ്ര്യ അവസ്ഥയെ മറികടന്നത് നാം കൂട്ടായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയ അധ്യായമാണ് ഇന്നത്തോടുകൂടി പിറന്നിരിക്കുന്നത്. ഇവിടെ നമ്മോടൊപ്പം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി എത്തിച്ചേര്‍ന്നത് സന്തോഷം തരുന്ന കാര്യമാണ്. ലോകത്തിന് മുന്നില്‍ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിനില്‍ക്കുന്നു. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാഷാത്കാരത്തിന്റെ ചവിട്ടുപടിയാണ്. ഒരുമനുഷ്യജീവിയും കൊടുംദാരിദ്രത്തില്‍ വീണുപോകില്ലന്ന് നാട് ഉറപ്പാക്കുന്ന ചരിത്രമൂഹൂര്‍ത്തമാണിതെന്നും ഇതിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അഭിവാദ്യം’ മുഖ്യമന്ത്രി പറഞ്ഞു.
‘‘ഐക്യ കേരളമെന്ന സ്വപ്നം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. ഏവരുടെയും സ്വപ്ന സാക്ഷാത്ക്കാരം ഈ ദിനത്തിൽ ആവുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോൽപ്പിക്കാവുന്ന അവസ്ഥയാണ് അതി ദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെട്ടത് നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചു. ഇത് തട്ടിപ്പല്ല, യാഥാർഥ്യമാണ്. നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേൾക്കേണ്ടി വന്നു’’– മുഖ്യമന്ത്രി പറഞ്ഞു.
‘‘അസാധ്യമായ ഒന്നില്ല. കേരളത്തിൽ ഇടവേളകളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ പുരോമന സർക്കാരുകൾ പുതിയ കേരളം വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള മോഡൽ എന്ന രീതിയിൽ ലോകം വിശേഷിപ്പിച്ച കാര്യങ്ങൾക്ക് ഇടയാക്കിയത് ഇത്തരത്തിലുള്ള ഇടപെടലുകളാണ്. സംസ്ഥാനത്ത് കഴിഞ്ഞകാലത്ത് ഉണ്ടായിരുന്ന പതിവ് ഒരു തെരഞ്ഞെടുപ്പിൽ ഒരു മുന്നണി അധികാരത്തിൽ വന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ മറ്റൊരു മുന്നണി അധികാരത്തിൽ വരിക എന്നുള്ളതായിരുന്നു. ഒരു ഘട്ടത്തിൽ വലിയ വികസന മുന്നേറ്റമുണ്ടാകും, മറ്റൊരു ഘട്ടത്തിൽ വലിയൊരു തകർച്ചയുണ്ടാകും.
ജനകീയാസൂത്രണത്തിന്റെ ശോഭ എങ്ങനെയെല്ലാം കെടുത്താൻ പറ്റും എന്ന് ഒരു സർക്കാർ ശ്രമിക്കുന്നതും നമ്മൾ കണ്ടു. കുടുംബശ്രീക്കു പകരം ജനശ്രീ എന്ന പേരിൽ ഒരു സംവിധാനം കൊണ്ടുവരാൻ ശ്രമിച്ചതും നമ്മുടെയെല്ലാം അനുഭവത്തിൽ ഉള്ളതാണ്. 2021ൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് അന്ന് ഒരു മുന്നണിയുടെ സമുന്നതനായ നേതാവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് ഉയർത്തുക എന്നതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി നാം കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ല’’– മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി വിശിഷ്ടതിഥിയായി. സംസ്ഥാനത്തെ വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങിൽ അണിനിരന്നു. ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധനം, സാർവത്രിക വിദ്യാഭ്യാസം, ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത– രാജ്യം അതിശയത്തോടെ നോക്കിക്കണ്ട കേരള മാതൃകകളിൽ ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടവും.രണ്ടാം പിണറായി സർക്കാർ ആദ്യമെടുത്ത തീരുമാനമാണ് നാലുവർഷത്തെ കഠിനപ്രയ്‌തനത്തിലൂടെ ഫലപ്രാപ്‌തിയിലെത്തുന്നത്. എല്ലാവരെയും ചേർത്തുപിടിച്ചുള്ള കേരള വികസനമാതൃകയുടെ തെളിവുകൂടിയാണ് അതിദാരിദ്ര്യ നിർമാർജനം. കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.



