അന്തർദേശീയം

യുഎസ് സൈന്യം ഇറാൻ മണ്ണിൽ കാലുകുത്തിയാൽ കൈയിലുള്ളതെല്ലാം എടുത്ത് ചെറുത്തുതോൽപ്പിക്കാൻ ഇറാനികൾ തയ്യാർ : സൈനിക തലവൻ

തെഹ്റാന്‍ : അമേരിക്കൻ സൈന്യം ഇറാൻ മണ്ണിൽ കാലുകുത്തിയാൽ കൈയിലുള്ളതെല്ലാം എടുത്ത് ചെറുത്തുതോൽപ്പിക്കാൻ ഇറാനികൾ തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ സൈനിക തലവൻ മേജർ ജനറൽ അമീർ ഹാതമി. സെൻട്രൽ പ്രവിശ്യയായ ഇസ്ഫഹാനിലെ സൈനിക യൂണിറ്റുകൾ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“അമേരിക്കൻ സേന അവരുടെ വൃത്തികെട്ട കാൽപാദങ്ങൾ ഇറാൻ മണ്ണിൽ കുത്തിയാൽ, കൈയിൽ കിട്ടുന്നതെന്തും എടുത്ത് പോരാടാൻ തയ്യാറായ ദശലക്ഷക്കണക്കിന് ആളുകളെയാകും അവർക്ക് നേരിടേണ്ടി വരിക”- അമീർ ഹാതമി പറഞ്ഞു.

ഇറാനിലെത്തിയാൽ തങ്ങൾക്ക് ഊഷ്മളമായ വരവേൽപ്പ് ലഭിക്കുമെന്നായിരുന്നു യുഎസ് സൈന്യത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, ജനങ്ങളുടെ സമാനതകളില്ലാത്ത പ്രതിരോധവും ഉറച്ച നിലപാടുമാണ് അവർക്ക് നേരിടേണ്ടിവന്നതെന്ന് ഹതാമി ഓര്‍മിപ്പിച്ചു. ശത്രുക്കൾ കരാറുകൾ പാലിക്കില്ലെന്നും മണ്ടത്തരങ്ങൾ കാണിക്കുമെന്നും തങ്ങൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും പാഴാക്കാതെ സൈന്യത്തിന്റെ പോരാട്ട വീര്യം കൂട്ടാനുള്ള നടപടികൾ ഇറാൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ വെല്ലുവിളികളെ ഇറാൻ തരണം ചെയ്യുമെന്നും, ദുരാഗ്രഹങ്ങളുമായി മുന്നോട്ടുപോകുന്ന ശത്രുക്കൾക്ക് പിന്നീട് വലിയ തോതിൽ പശ്ചാത്തപിക്കേണ്ടി വരുമെന്നും അമീർ ഹാതമി ഓർമ്മിപ്പിച്ചു. അതേസമയം ഹോർമുസിൽ ഒരു കപ്പലിന് നേരെ ആക്രമണം നടന്നാൽ പകരം ഇറാനിലെ ഒരു പാലമോ വൈദ്യുത കേന്ദ്രമോ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസിനോട് ചേർന്ന പ്രദേശങ്ങളിലോ തെഹ്റാൻ നഗരത്തിലെ പാലങ്ങളിലോ വൈദ്യുത കേന്ദ്രത്തിലോ ആയിരിക്കും ബോംബിടുക എന്നും ട്രംപ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button