അന്തർദേശീയം

ദമ്മാമില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

റിയാദ് : സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു. തലശ്ശേരി മണോലി വീട്ടില്‍ സജീം (45), ചെറുകുന്ന് കണ്ടി വളപ്പില്‍ ലക്ഷ്മണന്‍-കനകലത ദമ്പതികളുടെ മകന്‍ ശ്രീലേഷ് (42) എന്നിവരാണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

ദമ്മാമില്‍ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് സജീം. ഇദ്ദേഹത്തിന് കീഴിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയില്‍ നിന്നു ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാര്‍ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു.

പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്‌നിച്ചാണ് പൊലീസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാര്‍ന്ന് സജീം മരിച്ചു. ശ്രീലേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെ സുഹൃത്തുക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പൊലീസില്‍ നിന്നു അപകടവിവരം അറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button