കൊമിനോയിൽ ദാരുണ അപകടം; പാറ ഇടിഞ്ഞുവീണ് ജെറ്റ് സ്‌കി ഡ്രൈവർ മരിച്ചു

മാൾട്ടയിലെ കൊമിനോയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണ അപകടത്തിൽ ജെറ്റ് സ്‌കി ഓടിച്ചിരുന്ന ഒരാൾ മരിച്ചതായി മാൾട്ട സായുധ സേന (AFM) അറിയിച്ചു. വൈകുന്നേരം 7 മണിക്ക് ശേഷമാണ് അപകടം നടന്നത്.
കടലിനോട് ചേർന്നുള്ള ഒരു പാറ ഇടിഞ്ഞുവീണ് ജെറ്റ് സ്‌കിയിലുണ്ടായിരുന്ന ആൾ വെള്ളത്തിനടിയിൽ കുടുങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തിയെങ്കിലും ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എഎഫ്എം അറിയിച്ചു.
സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഗോസോ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ദൃക്സാക്ഷികളുടെ വിവരമനുസരിച്ച്, പരിക്കേറ്റവരിൽ ഒരാൾ ജെറ്റ് സ്‌കിയുടെ പിന്നിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ്. മറ്റൊരാൾ പാറ ഇടിഞ്ഞുവീഴുന്നതിന് ഏതാനും നിമിഷങ്ങൾ മുമ്പ് പാറയുടെ മുകളിൽ നിന്ന് കടലിലേക്ക് ചാടിയ പുരുഷനാണെന്നാണ് കരുതുന്നത്.
മെഡിക്കൽ സഹായം ആവശ്യമായിരുന്ന സ്ത്രീയെ രക്ഷാപ്രവർത്തകർ മ്ഗാർ തുറമുഖത്തേക്ക് എത്തിച്ച് ഗോസോ ജനറൽ ആശുപത്രി അധികൃതർക്ക് കൈമാറിയതായി അറിയിച്ചു. ചെറിയ പരിക്കേറ്റ മറ്റൊരാളെ ഒരു സ്വകാര്യ ബോട്ടിൽ മ്ഗാർ തുറമുഖത്തേക്ക് കൊണ്ടുപോയി ചികിത്സ ലഭ്യമാക്കി. മൂന്നാമത്തെ ആളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഗോസോ കമാൻഡിലെയും മൂന്നാം റെജിമെന്റിലെയും ഡൈവർമാരെ തിരച്ചിലിനായി വിന്യസിച്ചു. തുടർന്ന് വെള്ളത്തിനടിയിൽ പാറക്കിടയിൽ കുടുങ്ങിക്കിടന്ന ഒരാളെ കണ്ടെത്തിയെങ്കിലും അദ്ദേഹം മരിച്ച നിലയിലായിരുന്നുവെന്ന് എഎഫ്എം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (CPD) രക്ഷാപ്രവർത്തക സംഘവും പ്രത്യേക രക്ഷാ ബോട്ടുമായി സ്ഥലത്തെത്തി പ്രവർത്തനങ്ങളിൽ പങ്കെടുത്തു.



