യുഎസ് ഉപരോധത്തിൽ ശ്വാസംമുട്ടി ക്യൂബ; ഇന്ധനക്ഷാമം അതിരൂക്ഷം

ഹവാന : അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെത്തുടർന്ന് ക്യൂബയിൽ ഊർജപ്രതിസന്ധി അതിരൂക്ഷം. രാജ്യത്ത് ഡീസലിന്റെ ശേഖരം പൂർണമായും തീർന്നെന്നും രാജ്യം കടുത്ത ഊർജപ്രതിസന്ധിയിലാണെന്നും ക്യൂബൻ ഊർജ മന്ത്രി വിസെന്റെ ഡി ലാ ഒ ലെവി വെളിപ്പെടുത്തി. നിലവിൽ രാജ്യത്ത് അവശേഷിക്കുന്ന ഇന്ധനശേഖരം മാത്രമാണ് ഏക ആശ്രയം. അമേരിക്കയുടെ ഭീഷണിയെത്തുടർന്ന് വെനസ്വേലയും മെക്‌സിക്കോയും ഇന്ധന വിതരണം നിർത്തലാക്കിയത്. ക്യൂബയ്‌ക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്കെതിരെ പ്രതികാരച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. തലസ്ഥാനമായ ഹവാനയിൽ ഉൾപ്പെടെ പ്രതിദിനം 20 മുതൽ 22 മണിക്കൂർ വരെ വൈദ്യുതിയില്ല.
വൈദ്യുതി പ്രതിസന്ധി ക്യൂബയിലെ സാധാരണക്കാരെയും സേവന മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടു. സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകി. ക്യൂബൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം മേഖലയ്‌ക്കും ആഘാതമുണ്ടായി. അതേസമയം, ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയാൽ 100 ദശലക്ഷം ഡോളറിന്റെ സഹായം നൽകാമെന്ന വാഗ്‌ദാനവുമായി അമേരിക്ക രംഗത്തെത്തി. എന്നാൽ ഇത് സഹായമല്ലെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള സാമ്രാജ്യത്വ തന്ത്രമാണെന്നും ക്യൂബ പ്രതികരിച്ചു.



