കുവൈറ്റ് വിമാനത്താവളം ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തെ അടച്ചിടലിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ തീരുമാനം. ഘട്ടംഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് എഞ്ചിനീയർ ഹമൂദ് മുബാറക് ഹമൂദ് അൽ-സബാഹാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തിൽ ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘർഷങ്ങൾക്കിടെ വിമാനത്താവളത്തിലെ ചില ഭാഗങ്ങളിൽ സംഭവിച്ച കേടുപാടുകളുടെ വിലയിരുത്തൽ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഇതിനോടകം തന്നെ ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണവും ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യഘട്ടത്തിൽ, സുരക്ഷ മുൻനിർത്തി കുറച്ച് സ്ഥലങ്ങളിലേക്കും ടെർമിനലുകളിലേക്കും മാത്രമായിരിക്കും സർവീസുകൾ. ഏപ്രിൽ 26 ഞായറാഴ്ച മുതൽ T4, T5 ടെർമിനലുകളിൽ നിന്നായി ചില വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
ഫെബ്രുവരി 28 -നാണ് സംഘർഷങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചത്. ആഭ്യന്തര, അന്തർദേശീയ അധികാരികളുമായി സഹകരിച്ചാണ് വിമാനത്താവളം തുറക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.



