യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇന്ധന പ്രതിസന്ധി : ലുഫ്താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കും

ബെർലിൻ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കും. ഇന്ധനപ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ ഈ നീക്കം. മേയ് മുതൽ ഒക്ടോബർ വരെ ഏകദേശം 40,000 മെട്രിക് ടൺ ഇന്ധനം ലാഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.
പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതോടെ വിമാന ഇന്ധന വില ഇരട്ടിയായിരുന്നു. പ്രതിസന്ധി മറികടക്കാൻ ആദ്യ ഘട്ടത്തിൽ മേയ് അവസാനം വരെ 120 വിമാനങ്ങൾ റദ്ദാക്കിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ലുഫ്താൻസ സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ 27 പഴയ വിമാനങ്ങളുടെ സർവീസ് നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്പനി വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.



