ദേശീയം

ഒറാക്കിളില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ ജോലി നഷ്ടമാകുക 12000 ത്തോളം പേർക്ക്

ബംഗളൂരു : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി ഭീമന്‍ കമ്പനിയായ ഒറാക്കിളില്‍ കൂട്ടപ്പിരിച്ചുവിടല്‍. ആഗോളതലത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 2,000 മുതല്‍ 2,500 വരെ പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ഥ സംഖ്യ 12000 വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

ആഗോള തലത്തില്‍ കമ്പനിയിലെ ഏകദേശം 30,000 ജീവനക്കാരെ വെട്ടിച്ചുരുക്കല്‍ നടപടി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഘട്ടം ഘട്ടമായി ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ രണ്ടാം ഘട്ടം അടുത്തമാസവും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് കമ്പനിയുടെ എച്ച് ആര്‍ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിരിച്ചുവിടല്‍ ബാധിക്കുന്ന ജീവനക്കാര്‍ അനൂകൂല്യങ്ങള്‍ ഉള്‍പ്പെടെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയില്‍ പ്രവര്‍ത്തിച്ച ഓരോ വര്‍ഷത്തിനും 15 ദിവസത്തെ ശമ്പളം, പിരിച്ചുവിടല്‍ തീയതി വരെയുള്ള ഒരു മാസത്തെ ശമ്പളം, ലീവ് എന്‍ക്യാഷ്‌മെന്റ്, ഗ്രാറ്റുവിറ്റി, നോട്ടീസ് പിരീഡ് പേ, സ്വമേധയാ രാജിവയ്ക്കുന്നവര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ടോപ്പ്-അപ്പ് എന്നിവയും വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

20 വര്‍ഷമായി കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തികള്‍ വരെ പിരിച്ചുവിടുന്നവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറാക്കിളിന്റെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button