നിക്കോളാസ് മഡുറോയെ ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ഹാജരാക്കി

ന്യൂയോർക്ക് : വെനസ്വേലയിൽ അതിക്രമിച്ച് കയറി യുഎസ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വീണ്ടും കോടതിയിൽ ഹാജരാക്കി. ന്യൂയോർക്ക് ഫെഡറൽ കോടതിയിലാണ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ഹാജരാക്കിയത്. ഇരുവരുടെയും കോടതി ചെലവുകൾ വഹിക്കാൻ വെനസ്വേലയ്‌ക്ക് അനുമതി നൽകണമെന്ന മഡൂറോയുടെ ആവശ്യത്തിൽ വിശദമായ വാദം കേട്ടു. അനുമതി നൽകാനാവില്ലെന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്.
എന്നാൽ, അനുമതി നൽകാത്ത നിലപാടിനെ കോടതി ചോദ്യം ചെയ്‌തു. ധനസഹായം സ്വീകരിക്കാൻ അനുമതി നൽകിയാൽ, അത് ദേശീയ സുരക്ഷയെ ബാധിക്കുമെന്ന വാദം ജഡ്ജി ആൽവിൻ കെ ഹെല്ലർസ്റ്റൈൻ തള്ളി. ധനസഹായം സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മഡുറോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് പുറത്തും കരാക്കസിലും പ്രതിഷേധങ്ങൾ നടന്നു.
അതേസമയം മഡുറോയുടെ പേരിൽ കൂടുതൽ കേസുകൾ എടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീക്ഷണി മുഴക്കി. 17ന് നിശ്‌ചയിച്ചിരുന്ന വാദംകേൾക്കലാണ് വ്യാഴാഴ്ച നടന്നത്. ജനുവരി മൂന്നിനാണ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടുവന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയത്. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയത്.



