അന്തർദേശീയം

ഫലസ്തീൻ ഗോൾ കീപ്പർ സലീം അൽ അഷ്‌കർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി : ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ-അഷ്കർ (32) കൊല്ലപ്പെട്ടു. ഈയാഴ്ച ഗസ്സ സ്ട്രിപ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് സലീമിന് ജീവൻ നഷ്ടപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുട്ബോൾ ആരാധകർ വേദികളിൽ രംഗത്തെത്തുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെയും കായിക പ്രേമികളെയും കണ്ണീരിലാഴ്ത്തിയ ഈ സംഭവം

വെറും അഞ്ച് മാസം മുൻപായിരുന്നു സലീം അൽ-അഷ്കറിന്റെ വിവാഹം കഴിഞ്ഞത്. സലീമിന്റെ ഭാര്യ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഒരുനോക്കു കാണാൻ പോലുമാകാതെയുള്ള സലീമിന്റെ ഈ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെയും സഹതാരങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തിരിക്കുകയാണ്. ചിലിയൻ ഫുട്ബോൾ ക്ലബ്ബായ ‘ഡിപ്പോർട്ടീവോ ഫലസ്തീനോ’ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. നിരപരാധികൾ കൊല്ലപ്പെടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത ആശങ്ക അറിയിച്ച ക്ലബ്ബ്, ഗാസയിൽ സമാധാനവും നീതിയും വേഗത്തിൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതുമുതൽ ഇതുവരെ ആയിരത്തിലധികം ഫലസ്തീൻ കായികതാരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സലീം അൽ അഷ്കറിനെ കൂടാതെ ഒട്ടേറെ പ്രമുഖ കായിക വ്യക്തിത്വങ്ങൾക്കും നൂറുകണക്കിന് ഫുട്ബോൾ താരങ്ങൾക്കുമാണ് ഈ യുദ്ധത്തിൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടത്. അധിനിവേശ സേനയുടെ നിരന്തരമായ ആക്രമണങ്ങൾ ഗസ്സയുടെ കായിക അടിസ്ഥാന സൗകര്യങ്ങളെയും പൂർണമായും തകർത്തിരിക്കുകയാണ്.

അതേസമയം, അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി പുരോഗമിക്കുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സര വേദികളിൽ ഫലസ്തീന് അനുകൂലമായ ഐക്യദാർഢ്യ പ്രകടനങ്ങൾ വ്യാപകമാകുകയാണ്. അൾജീരിയ, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കാൻസാസ് സിറ്റിയിൽ നടന്ന അൾജീരിയ-അർജന്റീന മത്സരത്തിൽ ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആരാധകർ ഫലസ്തീൻ പതാകകൾ ഉയർത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button