അന്തർദേശീയം

കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോ പങ്കുവച്ച് ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം : കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വിഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു കഫേയില്‍ നിന്ന് കോഫി ഓര്‍ഡര്‍ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്നതാണ് ഏറ്റവും പുതിയ വിഡിയോ. തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് നെതന്യാഹുവിന്റെ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

മാര്‍ച്ച് 13-ന് പുറത്തുവന്ന നെതന്യാഹുവിന്റെ ഒരു വീഡിയോ ആണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറു വിരലുകളായിരുന്നു ആ വിഡിയോയില്‍ ഉണ്ടായത്. വിഡിയോ എഐ നിര്‍മിതമാണെന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാം എന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പുതിയ വിഡിയോ.

വിരലുകള്‍ ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയവരെ പരിഹസിക്കാനും പുതിയ വിഡിയോ തയ്യാറാകുന്നുണ്ട്. താന്‍ സുരക്ഷിതനാണെന്നും തന്റെ വിരലുകള്‍ യഥാര്‍ഥമാണെന്നും നെതന്യാഹു പറയുന്നു. പുതിയ വീഡിയോയില്‍ അദ്ദേഹം തന്റെ ഇരു കൈകളിലെയും വിരലുകള്‍ എണ്ണി കാണിക്കാനും നെതന്യാഹു മുതിരുന്നുണ്ട്. ‘ഞാന്‍ മരിക്കും… കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയില്‍ നെതന്യാഹു പറയുന്നത്. രണ്ട് കൈകളും ഉയര്‍ത്തി ക്യാമറയിലേക്ക് വിരലുകള്‍ കാണിക്കുന്ന നെതന്യാഹൂ ‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? കണ്ടോളു എന്നും പറയുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങള്‍ നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. പ്രചാരണങ്ങള്‍ വ്യാജവാര്‍ത്തയാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍, അയാളെ പിന്തുടരുമെന്നും, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യും.’ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button