ചൈനയുമായി കരാറിൽ ഒപ്പുവച്ചു; ഇന്ത്യയുമായി വലിയ കരാർ ഉടൻ : ട്രംപ്

വാഷിങ്ടൺ ഡിസി : അമേരിക്ക ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചതായും ഇന്ത്യയുമായി ഒരു വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്.
അതേസമയം, ചൈനയുമായുള്ള കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എല്ലാവരുമായും കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് എന്നാൽ, എല്ലാ രാജ്യങ്ങളുമായും കരാറുകള്‍ ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി. ഞങ്ങൾ ചില മികച്ച കരാറുകൾ ഉണ്ടാക്കി. ഇനി ഒന്ന് വരാനിരിക്കുന്നു. ഒരുപക്ഷേ ഇന്ത്യയുമായി വളരെ വലിയ ഒന്ന്. മറ്റെല്ലാ രാഷ്ട്രങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ല. ഞങ്ങൾ എല്ലാവരുമായും ഇടപാടുകൾ നടത്താൻ പോകുന്നില്ല. പക്ഷെ, ചിലർക്ക് ഞങ്ങൾ കത്ത് അയക്കുമെന്നും ആയിരുന്നു ട്രംപിന്റെ വാക്കുകൾ.
ജനീവ കരാര്‍ നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂടിനായി യു.എസും ചൈനയും അധിക ധാരണക്ക് സമ്മതിച്ചുവെന്ന് വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തുവെന്നും ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങളും യു.എസ് പ്രതിരോധ നടപടികളും കാരണം ജനീവ ചര്‍ച്ചകള്‍ തുടക്കത്തില്‍ സ്തംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യു.എസും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ പൂര്‍ത്തിയായെന്നും കരാറിന്റെ ഭാഗമായി ലോഹങ്ങളും അപൂര്‍വ ധാതുക്കളും ചൈനയില്‍ നിന്നും ലഭിക്കുമെന്നും ട്രംപ് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമേരിക്കന്‍ കോളജുകളിലും സര്‍വകലാശാലകളിലും ചൈനീസ് വിദ്യാർഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്നും പ്രവേശനം തുടരാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുന്നുവെന്നും ഇരു രാജ്യങ്ങള്‍ക്കും കരാര്‍ മികച്ച വിജയമായിരിക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.