അന്തർദേശീയം

യുഎസ് അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല, പ്രത്യാഘാതങ്ങള്‍ ഉണ്ടാകും : ഖമേനി

ടെഹ്‌റാന്‍ : ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാന്‍ അംഗീകരിക്കില്ല. ഇറാന്‍ ജനതയുടെ പോരാട്ട ചരിത്രം അറിയാത്തവര്‍ ഭീഷണിയുടെ ഭാഷയുമായി രംഗത്തുവരരുത് എന്നും ആയത്തൊള്ള അലി ഖമേനി വ്യക്തമാക്കുന്നു. സ്റ്റേറ്റ് ടിവിയിലൂടെയാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതികരണം.

ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടി അവര്‍ ചെയ്ത വലിയ തെറ്റാണ്. അടിച്ചേല്‍പ്പിച്ച യുദ്ധത്തിനെതിരെ ധീരമായ പോരാട്ടം തുടരും, ‘ഇറാന്‍ കീഴടങ്ങില്ല. യുഎസ് യുഎസ് ആക്രമണം ഏതുവിധത്തില്‍ ആയാലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തിരിച്ചറിയണം എന്നും ഇറാന്‍ പരമോന്നത നേതാവ് വ്യക്തമാക്കുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടതെന്നും ഇറാന്‍ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നുമുള്ള ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് അലി ഖമേനി ഇറാന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.

അതേസമയം, ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് സൈനിക നടപടിയെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ‘വരും ദിവസങ്ങളില്‍ ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യത പരിശോധിക്കുന്നു എന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്ക ഇസ്രയേലിന് ഒപ്പം യുദ്ധത്തില്‍ പങ്കാളികളായില്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സജീവമാണെങ്കിലും വിഷയത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. ഇസ്രായേലിന്റെ പുതിയ യുദ്ധത്തിലേക്ക് തന്റെ രാജ്യത്തെ കൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡൊണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button