കുർബാനക്കിടെ വൈദികന് നേരം കയ്യേറ്റം, പള്ളിക്കുള്ളിലെ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം : തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ സംഘർഷം. എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിയിലാണ് കുർബാനയ്ക്കിടെ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് തർക്കം നിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.
കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രതിഷേധം ഉയർത്തി. പള്ളിക്കുള്ളിലെ മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു. വിമത വികാരിയുടെ നേതൃത്വത്തിൽ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
അക്രമസംഭവം ഉണ്ടായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ചു പള്ളി പൂട്ടി. സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. പള്ളിക്കുള്ളിൽ വച്ച് കയ്യേറ്റം ഉണ്ടായെന്നു കാണിച്ചു പ്രസ്റ്റിൻ ചാർജ് ജോൺ തൊട്ടുപുറം തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.